Wednesday, 20 January 2016

സായാഹ്നത്തിലെ കാഴ്ചകള്‍



"...പിന്നെ, അപ്പച്ചാ, ഞങ്ങള്‍ തിരിച്ചു നാട്ടിലേക്ക് വരുന്നു....എന്നുവെച്ചാല്‍ ഇവിടം മതിയാക്കി വരുന്നൂന്ന്...."

"ആണോ മോളെ, തീരുമാനിച്ചോ?...എന്നേക്ക് വരും...? കൊച്ചുങ്ങളെ കാണാന്‍ കൊതിയായി..."

"പിന്നെ, അപ്പച്ചന്‍ അവിടെ തനിച്ച്... എത്രനാളാ ഇങ്ങനെ...നാട്ടില്‍ വന്ന് എന്തെങ്കിലും ബിസിനസ്സ് തുടങ്ങാനാ പുള്ളിക്കരന്റെ പ്ലാന്‍...ഇത്രയൊക്കെ സമ്പാദിച്ചതു മതി എന്നു ഞാനും  പറഞ്ഞു..."

"എന്നാലും, രണ്ടുപേരും ജോലി വിട്ടിട്ടു വന്നാല്‍...പിന്നെ, കുട്ടികളെ ഇവിടത്തെ സ്കൂളില്‍ ഒക്കെ ചേര്‍ത്താല്‍ ശെരിയാവോ മോളെ...?"

"മനസ്സമാധനമില്ലാതെ എന്തുണ്ടാക്കിയെന്താ അപ്പച്ചാ...? അപ്പച്ചനവിടേം ഞങ്ങളിവിടേം ആയാല്‍ അതൊട്ട്ണ്ടാവൂല്യ...സ്കൂള്‍ ഒക്കെ അവര് അഡ്ജസ്റ്റ് ആയിക്കോളും...പിന്നെ, ക്രിസ്മസ് എവിടം വരെയായി അപ്പച്ചാ?..."

" ഇത്തവണ അമ്മച്ചിയില്ലല്ലോ മോളെ...അതോണ്ട് ഒന്നും ചെയ്യണ്ടാന്ന് വിചാരിച്ചിരിക്ക്യായിരുന്നു...പിന്നെ, ഒരുള്‍വിളി പോലെ, പുല്‍ക്കൂട്‌,  എല്ലാം തനിയെ തയ്യാറാക്കി...ക്രിസ്മസ് സ്റ്റാറും റെഡി. ഇനീപ്പൊ കേക്ക് ഉണ്ടാക്കണം...കറന്റ്‌ ഇന്നലെ പോയതാ...കംപ്ലൈന്റ്റ്‌ ചെയ്തിട്ടുണ്ട് ഇനി എപ്പോഴാണാവോ വരവ്...?"

"കറന്റ്‌ വേഗം വരാന്‍ ഞാനും പ്രാര്‍ത്ഥിക്കാം...എന്നാല്‍ ശരിയപ്പച്ചാ...നാളെ രാവിലെ  വിളിക്കാം..."

"അല്ലാ മോളേ, കൊച്ചു മക്കളെവിടെ?..."

"അപ്പച്ചാ, ഞാന്‍ ഡ്യൂട്ടിയിലാ, ഇന്നു ഡേയാ.. നാളെ സംസാരിക്കാം...ഓക്കേ? ബൈ..."

"ഓക്കേ...ശരി മോളെ"

-ഈ മരുമകളോടൊപ്പം കഴിയാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ലല്ലോ...?

കല്യാണം കഴിഞ്ഞ് പത്താം ദിവസം മോനും ഭാര്യയും വിദേശത്തേക്ക് പറന്നു. പിന്നെ, ആണ്ടിലൊരിക്കല്‍ സ്കൂള്‍ അവധിക്ക് നാട്ടില്‍ വരും. അതു പെട്ടെന്നങ്ങു തീരും. അങ്ങോട്ട്‌ കൊണ്ടുപോകാന്‍ അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ, പോയില്ല...ഇനിയിപ്പോ ഈ വയസ്സു കാലത്ത്, അതും അവളില്ലാതെ...ഇല്ല.

അതു കൊണ്ടാവും അവരു തിരികെ വരാന്‍ തീരുമാനിച്ചത്...നന്നായി...

അവളില്ലാത്ത രണ്ടാമത്തെ ക്രിസ്മസ്....

എന്താഘോഷമായാലും എല്ലാ ഒരുക്കങ്ങള്‍ക്കും മുന്നില്‍ അവളുണ്ടാവും...ചടുലമായും അടുക്കോടെയും ചിട്ടയോടെയും എല്ലാം ചെയ്യും.

റിട്ടയര്‍മെന്റ്നു ശേഷം ശിഷ്ടജീവിതം നാട്ടിലാവമെന്നു വെച്ചു.

അവള്‍ക്ക് ആദ്യം ചെറിയ ഇഷ്ടക്കുറവ് ഉണ്ടായിരുന്നു:

"എല്ലാ ഞായറാഴ്ചയും മൗണ്ട് മേരീസ്‌ ചര്‍ച്ചില്‍ പോകുന്നത് മുടങ്ങുമല്ലോ, എന്നോര്‍ക്കുമ്പോഴാ ഒരു...."

"അതിനെന്താ മേരിക്കുട്ടീ, മാതാവിന്‍റെ പള്ളി നാട്ടിലുമുണ്ടല്ലോ...?"

അങ്ങനെ ഒടുവില്‍ സമ്മതിച്ചു..

വീടും പുരയിടവും നേരത്തേ മകന്‍ വാങ്ങിയിട്ടിരുന്നു. എന്തും വിളയുന്ന മണ്ണ്..ഏതു കൊടും വേനലിലും വെള്ളത്തിനും ബുദ്ധിമുട്ടില്ല... ടൌണില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരെ.

ഞായറാഴ്ച ആവുമ്പോ മാത്രം ഒരു വിമ്മിഷ്ടം...
ഞായറാഴ്ചകളില്‍ ബാന്ദ്ര മൗണ്ട് മേരീസ്‌ ചര്‍ച്ചില്‍ പോകുന്നത് മുടങ്ങാത്ത ഒരു ശീലമായിരുന്നല്ലോ.

ബാന്ദ്രയിലെ ജീവിതത്തില്‍ കാര്യമായ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിവാഹം കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏക മകന്‍ ഉണ്ടായത്. പിന്നെ, അവന്‍റെ വിദ്യാഭ്യാസം, വിവാഹം, നല്ല മരുമകളെ കിട്ടിയത്, വിദേശത്തു പോകാന്‍ അവസരം ലഭിച്ചത്  ഇതെല്ലാം അവിടുത്തെ മാതാവിന്‍റെ അനുഗ്രഹമാണെന്ന് മേരിക്കുട്ടി ഉറച്ചു വിശ്വസിച്ചിരിന്നു.

-അതുപോലെ എത്രയെത്ര അത്ഭുതകഥകള്‍! അതും വിവിധ മതസ്ഥരുടെത്.

നാട്ടിലെത്തി അല്പം കൃഷിയും ഒക്കെയായി അങ്ങനെ അല്ലലില്ലാതെ ജീവിതം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കാലം തെറ്റി വന്നൊരു മഴയും കാറ്റുമുള്ലൊരു രാത്രി കഴിഞ്ഞെത്തിയ പ്രഭാതത്തില്‍ പോട്ടിക്കിടന്ന  കറന്റ്‌ കമ്പിയില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് അവള്‍ പോയി.. മാതാവ് അവളെ തിരികെ വിളിച്ചു...അവിശ്വസനീയമായിരുന്നു ആ വേര്‍പാട്‌...നാല്പത്തഞ്ചു വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനു തിരശീല വീണോ? എന്തിനായിരുന്നു ഞങ്ങളെ വേര്‍പെടുത്തിയത്?

ചടങ്ങുകള്‍ക്ക് ശേഷം മോനും മരുമോളും മക്കളും തിരികെ പോയി. പിന്നെ കുറച്ചു നാള്‍ ചില ബന്ധുക്കള്‍ ഉണ്ടായിരുന്നു. പിന്നീടത്‌ രാത്രിയില്‍ മാത്രമായി...അതും ആരെങ്കിലും ഒരാള്‍ .ആരും വേണ്ടെന്നു പറഞ്ഞതാണ്...മേരിക്കുട്ടി എപ്പോഴും ഒപ്പമുണ്ടല്ലോ...? കലപില വര്‍ത്തമാനം പറഞ്ഞോണ്ട്, ഇടയ്ക്കിടെ കുഞ്ഞു വഴക്കുകള്‍ കൂടി അതിലുപരി സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിക്കുന്ന മേരിക്കുട്ടി...

അവളുടെ സാമീപ്യം എപ്പോഴും അനുഭവപ്പെട്ടു. ഉണര്‍ന്നിരിക്കുമ്പോഴും ഉറക്കത്തിലും.  ഇന്നലത്തെ സ്വപ്നത്തില്‍ പിരിയാന്‍ നേരം ഇന്നു വരാമെന്നും പറഞ്ഞു - ആദ്യമായിട്ടാണ് അങ്ങനെ ഒരു വാക്ക് പറച്ചില്‍...!! ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് ആരോടും പറയാനും പോയില്ല.

അവളുടെ മരണശേഷം ആത്മഹത്യ ചെയ്യണമെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല... ഭൌതിക ശരീരം മാത്രമാണ് ഇല്ലാതായത്. സത്യത്തില്‍ ഇങ്ങനെയാണോ മരണം? ഇതിനെ മരണമെന്ന് വിളിക്കാമോ? അതുകൊണ്ടു തന്നെയാണ് കൂടെ വരുന്നില്ലെന്ന് മോനോടും മരുമോളോടും തീര്‍ത്തു പറഞ്ഞത്.

ബന്ധുക്കള്‍ പലരും അത്ഭുതത്തോടെ അടക്കം പറയുന്നുണ്ടായിരുന്നു:

"ജോസഫ്‌ ചേട്ടന് ഇതെന്തു പറ്റി? സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ? പഴയതുപോലെ തന്നെ!" -സ്വഭാവം മാറിയാലും ഇല്ലെങ്കിലും ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ കാണും.

കോളിംഗ് ബെല്‍ ശബ്ദിച്ചതു പോലെ...തോന്നിയതാവും...അല്ല പുറത്താരോ ഉണ്ടല്ലോ? ആരാണാവോ ഈ നേരത്ത്?

വാതില്‍ തുറന്നു നോക്കുമ്പോഴുണ്ട് വരാന്തയില്‍ ഒരു പെണ്‍കുട്ടി. പത്തിരുപത്തഞ്ചു വയസ്സു കാണും.

"ആരാ? എന്താ വേണ്ടത്?"

"പരാതി കൊടുത്തിരുന്നില്ലേ? ഇന്നലെ മുതല്‍ കറന്റ്‌  ഇല്ലെന്നു  ഇവിടന്നു വിളിച്ചു പറഞ്ഞില്ലേ? ഞാന്‍ KSEB-യില്‍ നിന്നാണ്..."

KSEB-യില്‍ നിന്ന് ഫീമെയില്‍ സ്റ്റാഫ്‌? അതും ലൈന്‍മാന്‍ ചെയ്യേണ്ട ജോലിക്ക്? മുംബയില്‍, MSEB-യിലൊ, BEST-ലൊ അങ്ങനെ ഉണ്ടായിരുന്നോ? ഓര്‍മ്മയില്‍ ഇല്ല.

"സംശയിക്കേണ്ട സര്‍, ഞാന്‍ പുതിയതായി ജോയിന്‍ ചെയ്തതാണ്. നാളെ ക്രിസ്മസ് ആയതുകൊണ്ട് ഫീല്‍ഡ് ഡ്യൂട്ടിക്ക് ഈ ഭാഗത്തേക്ക്‌ ആളെ കിട്ടിയില്ല. അതുകൊണ്ടു വന്നതാണ്. ഇപ്പൊ ശര്യാക്കിത്തരാം"

"ഓ, അത് ശരി, വരൂ.. വലിയ കംപ്ലൈന്റ്റ്‌ ഒന്നും കാണില്ല.. ഫ്യൂസ് പോയതാവും. വയറിംഗ് കുറച്ചു പഴയതാണ്. സര്‍ക്യുട്ട് ബ്രെയ്കര്‍ ഒന്നും ഇല്ല. മുന്‍പൊക്കെ തനിയെ ഇതെല്ലാം ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരത്യാഹിതം ഉണ്ടായി. An unfortunate case of an electrocution. എനിക്കെന്‍റെ കൂട്ടുകാരിയെ നഷ്ടപ്പെട്ടു."

"സോറി സര്‍..."

"ഇറ്റ്‌സ് ഓക്കേ...ഇതാ ഇവിടെയാണ്‌..."

"ഇപ്പൊ ശര്യാക്കിത്തരാം..."

- ഇപ്പൊ ശര്യാക്കിത്തരാം. മേരിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമായിരുന്ന ഒരു തമാശ സീന്‍ ആണിത്. ഇത് പോലെ എന്തെങ്കിലും കേടായത് നന്നാക്കുമ്പോഴോ മറ്റോ ഈ ഡയലോഗ് പതിവുള്ളതാണ്. ഉടനേ വരും ചിരിയോടൊപ്പം മറുപടി - "ഇങ്ങനെ എപ്പഴും എപ്പഴും പറയണ്ടാ...ശരിയാക്കിത്തന്നാ മതി!"

ഈ കുട്ടി ഇതു ശരിയാക്കുമ്പോഴേക്കും കേക്ക്നുള്ള ചേരുവകള്‍ എടുത്തു വെയ്ക്കാം.

മുന്തിരി വൈന്‍, ഉണങ്ങിയ കറുത്ത മുന്തിരി, ഇഞ്ചി ഉണക്കിയത്,
ഓറഞ്ച് തൊലി , ചെറുനാരങ്ങയുടെ തൊലി, ജാതിക്കാപ്പൊടി, ചെറുനാരങ്ങ നീര്, റം, പഞ്ചസാര കരിച്ചത്.

പിന്നെ, മൈദ, പഞ്ചസാര, ഉപ്പ്, തേന്‍, ബട്ടര്‍, ബേക്കിംഗ് സോഡ, മുട്ട എല്ലാം തയ്യാര്‍. പാത്രങ്ങളും അടുപ്പിച്ചു വെയ്ക്കാം. കറന്റ്‌ വന്നാലുടനെ മിക്സ്‌ ചെയ്തു തുടങ്ങാം, പിന്നെ, ബേക്കിംഗ്-

"സര്‍, ഒന്നു മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യൂ..."

"ഓക്കെ...ദാ ഇപ്പൊ..."

ആഹാ, സര്‍വത്ര വെളിച്ചം...ക്രിസ്മസ് സ്റ്റാറിനും പുതുജീവന്‍!

"താങ്ക് യു"

"ഇതെന്താ അങ്കിള്‍, കേക്ക് ഉണ്ടാക്കാനുള്ള പുറപ്പാടാണോ?"

"അതെ, കുറച്ചു നേരം ഇരുന്നാല്‍ കഴിച്ചിട്ടു പോകാം..."

"ഓ, അതിനെന്താ, ഞാനും കൂടാം..."
....
....

"അങ്കിള്‍, ദാ, എല്ലാം മിക്സ്‌ ചെയ്തു മൈക്രോവേവില്‍ വെച്ചു കഴിഞ്ഞു. ചൂട് സെറ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരു  ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ കേക്ക് റെഡി! എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ"

"അല്ല, കഴിച്ചിട്ടു പോയാല്‍ പോരെ...?"

"സോറി അങ്കിള്‍, കുറച്ച് തിരക്കുണ്ട്. പിന്നീടാവാം..."

"അല്ല, മോള്‍ടെ  പേരു പറഞ്ഞില്ലല്ലോ?"

"റോസ്‌മേരി, എല്ലാരും മേരി എന്നു വിളിക്കും..."

.....

അങ്ങനെ, ക്രിസ്മസ് നന്നായി കഴിഞ്ഞു, കുറച്ചു ബന്ധുക്കളും മറ്റും മൊക്കെയായി ആഘോഷിച്ചു. പിന്നെ, മക്കളെയും കൊച്ചുമക്കളെയും ഒക്കെ വിളിച്ചു. ആശംസകള്‍ നേര്‍ന്നു

-ആ കുട്ടിയെ വിളിച്ച് ഒരു താങ്ക്സ് പറയേണ്ടതല്ലേ?. കേക്ക് കഴിച്ചവര്‍ക്കൊക്കെ ഇഷ്ടമായി. നന്നായിരുന്നു എന്നു പറയണം. അതെ, അത് ഇപ്പൊ തന്നെ ചെയ്തേക്കാം. അല്ലെങ്കില്‍ മറന്നു പോയാലോ?

"ഹലോ? KSEB ഓഫീസ് അല്ലേ?

"അതേലോ, ആരാ, എന്തു വേണം?"

"ആ റോസ്‌മേരിയെ ഒന്നു കിട്ടുമോ? പുതിയതായി ജോയിന്‍ ചെയ്ത കുട്ടിയാണ്.  ഞാന്‍ ജോസഫ്, സ്കൂള്‍ കഴിഞ്ഞു നാലാമത്തെ വീട്"

"റോസ്‌മേരിയൊ? ഏതു റോസ്‌മേരി? സര്‍, അങ്ങനെയോരാളില്ലല്ലോ ഇവിടെ..."

"മേ..രി എന്ന പേരില്‍ ആരെങ്കിലും ഉണ്ടോ?"

"ഇല്ല സര്‍, ആ പേരില്‍ ആരും പുതിയതായി ചേര്‍ന്നിട്ടില്ല"

-ങേ?

ശബ്ദം തൊണ്ടയില്‍ കുരുങ്ങി. രോമകൂപങ്ങള്‍ എഴുന്നു നിന്നു.

ഫോണ്‍ താഴെ വെച്ചു, ജോസഫ്‌ ഞെട്ടലോടെ തിരിഞ്ഞു എതിര്‍ ചുമരിലേക്കു നോക്കി!

മൗണ്ട് മേരി മാതാവിന്റെയും മേരിക്കുട്ടിയുടെയും ചിത്രങ്ങള്‍. മുന്നില്‍ താഴെ മെഴുകുതിരികള്‍ നിറഞ്ഞ ശോഭയോടെ കത്തുന്നു.

ഒരു നിറകണ്‍ ചിരിയോടെ, ആ ചിത്രങ്ങളിലേക്ക് നോക്കി അയാള്‍ പതുക്കെ ചോദിച്ചു:

"- നിങ്ങളിലാരായിരുന്നു അത്...?"

*****


https://www.facebook.com/photo.php?fbid=1128719720471753&set=pb.100000012060771.-2207520000.1466505861.&type=3&theater

Monday, 4 January 2016

ദൈവത്തിന്‍റെ വികൃതികള്‍:




ദൈവത്തിന്‍റെ വികൃതികള്‍:

ഇത്രയും രൂപ ഒപ്പിക്കാന്‍ ശരിക്കും കഷ്ടപ്പെട്ടു. ഒടുവില്‍ ആകെയുണ്ടായിരുന്ന സ്വര്‍ണം പോലും പണയം വെക്കേണ്ടി വന്നു..

എന്നിട്ടും തികഞ്ഞില്ലല്ലോ? ആരോടെങ്കിലും കടം വാങ്ങിയിട്ടായാലും മോന്‍റെ ഫീസിന്‍റെ കാര്യം ശരിയാക്കണം...

രാവിലെ അവനോടൊപ്പം ഇന്‍ഡ്യന്‍ മാരിടൈം യുനിവേഴ്സിറ്റി  ഹാജി ബന്ദര്‍ ക്യാമ്പസില്‍ പോയി  ഫീസിന്‍റെ തുല്യമായ തുകക്കുള്ള ചെക്ക് സബ്മിറ്റ് ചെയ്യുമ്പോഴും ചിന്തകള്‍ അലട്ടിക്കൊണ്ടിരുന്നു.

ചെക്ക് ഡ്യൂ ഡേറ്റ് ആവാന്‍ ഇനിയും ഒരു ദിവസം കൂടിയുണ്ട്.

 ഫീസിനുള്ള പൈസ ഡെപൊസിറ്റ് ചെയ്യാനും മറ്റും കുറച്ചു ദിവസം മുമ്പും ബാങ്കില്‍ പോയിരുന്നു.

അവിടെയും ഇവിടെയും പല അക്കൌണ്ടുകളിലായി അല്ലറ ചില്ലറ പൈസ എല്ലാം ഒരു വിധം സൊരുക്കൂട്ടി.

പിന്നെ, പഴയ ഡെബിറ്റ് കാര്‍ഡ് ഇടക്കൊക്കെ പണി മുടക്കും. മാറ്റി പുതിയതൊരെണ്ണം എടുക്കാനുള്ള അപേക്ഷ , പിന്നെ, ചെക്ക് ബുക്കിന് അപേക്ഷ, അങ്ങനെ ചില്ലറ കാര്യങ്ങള്‍.

കുറെ ദിവസമായി പിന്നെയാകട്ടെ എന്നു വിചാരിച്ചു നീട്ടി വെച്ചിരുന്നതാണ്. ഫീസിന്‍റെ അത്യാവശ്യം വന്നത് കൊണ്ട് എല്ലാം നടന്നു.

പക്ഷെ പാസ്‌ ബുക്ക്‌ അപ്ഡേറ്റ് ചെയ്യാന്‍ മറന്നു പോയി. അതോണ്ട് ഇന്നും വരേണ്ടി വന്നു. പക്ഷെ, ആവശ്യത്തിനുള്ള പൈസ ഇനിയും ആയിട്ടില്ല.

ആ ദേശ്പാണ്ടെ ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ തുക, ഇതുവരെ ക്രെഡിറ്റ്‌ ആയില്ല - എന്താവുമോ എന്തോ? ഇനിയും ഇരുപതിനായിരം രൂപയുടെ കുറവുണ്ട്...

സാലറി ക്രെഡിറ്റ് ആവാന്‍ ഇനിയും മൂന്നു ദിവസം കൂടി കഴിയണം.

ചെക്ക് ബൌണ്‍സ് ആവുമോ? ഇനി വേറെ ആരോടെങ്കിലും ചോദിച്ചാലോ? ആരോടു ചോദിക്കും? ആകെ ടെന്‍ഷന്‍. ഹേ! ഭഗവാന്‍!

ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇതുവരെ ആക്ടിവേറ്റു ചെയ്തിട്ടില്ല. എങ്കില്‍ ഇതൊക്കെ തനിയെ ചെയ്യാമായിരുന്നു. പല തവണ തുനിഞ്ഞതാണ് പക്ഷെ,  എന്തോ ഒരു ഭയം, സുരക്ഷിതമല്ലെന്ന തോന്നല്‍... ദിവസേനയെന്നോണം വായിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകഥകള്‍ ആശങ്ക ശരി വെക്കുന്നതാണ്.

പിന്നെ, ഈയിടെയായി സമയവും തീരെ ശരിയല്ല.

അല്ലെങ്കില്‍ ഇന്നലെ രാവിലെ സസുര്‍ജി കുളിമുറിയില്‍ വീഴേണ്ട വല്ല കാര്യവുമുണ്ടോ? കാല്‍മുട്ടിന് പൊട്ടലുണ്ട്. .. എക്സ് റെ-യില്‍ താടിയെല്ലിനും ചെറിയ ഹെയര്‍ ലൈന്‍ ഫ്രാക്ചര്‍.. ഒരു ബൈപാസ് കഴിഞ്ഞയാളാണ്.

ഡെയിലി ഹോസ്പിറ്റല്‍ ട്രിപ്പ്‌ നുള്ള വകയായി. ഇനി എത്ര ദിവസം വേണ്ടിവരുമോ എന്തോ? രാവിലെ അവര്‍ രണ്ടു പേരും അടുക്കളയിലുണ്ടെങ്കില്‍ ഒരു സമാധാനമുണ്ടായിരുന്നു...മോളെയും സ്കൂളില്‍ പറഞ്ഞയക്കണ്ടേ...?

ഇനി എന്നാണ് ഒരു സമാധാനം...

-അദ്ദേഹമുണ്ടായിരുന്നെങ്കില്‍...

ഒറ്റയ്ക്ക് പൊരുതി തളര്‍ന്നു പോവുമോ?

ജമ്നലാല്‍ ബജാജ് റോഡിലെ ബാങ്ക് ബ്രാഞ്ചില്‍ നിന്നും വീര്‍നരിമാന്‍ റോഡിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. പക്ഷെ ടാക്സി പിടിച്ചു.

രാവിലെ ഹോസ്പിറ്റലില്‍ കയറേണ്ടത് കൊണ്ട് ഹാഫ് ഡേ  ലീവ് ആയി.   ഹാഫ് ഡേ പറഞ്ഞിട്ടു സമയത്തിനെത്തിയില്ലെങ്കില്‍ പലരുടെയും മുഖം കാണേണ്ടി വരും.

ചര്‍ച്ച് ഗേറ്റ്, വീര്‍നരിമാന്‍ റോഡിലെ ഇണ്ടസ്ട്രിയല്‍ അഷുറന്‍സ് ബില്‍ഡിംഗ് ലെ ഈ ഓഫീസ് പഴയ മാതൃകയിലുള്ളതാണ്. പഴയ മോഡല്‍ ഫര്‍ണിച്ചര്‍, വാതിലുകള്‍, ജനല്‍, ഫാന്‍, സ്വിച്ചുകള്‍ എല്ലാം... താരതമ്യേന പുതിയതെന്നു പറയാന്‍ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മാത്രം.

ഓഫിസിന്‍റെ പടി കടന്നു ക്യാബിനില്‍ എത്തുമ്പോഴേക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു. എല്ലാവരും ഇരുന്നു കഴിഞ്ഞു.

ബാഗില്‍ നിന്നും വേഗം ലഞ്ച് ബോക്സ് എടുത്തു ഓടി അവരോടൊപ്പം ഇരിക്കാന്‍ തുടങ്ങിയതേയുള്ളൂ...

"മാം, ആപ്കാ ഫോണ്‍...." പ്യൂണ്‍ ചവാന്‍ വിളിച്ചു പറഞ്ഞു

ആരാണ്, ഈ നേരത്ത്.... ?! ഹോസ്പിറ്റലില്‍ നിന്നെങ്ങാനും...

"ഹലോ"

"ഇത് ഭാഗ്യശ്രീ സിംഗ് രാത്തോര്‍ ആണോ?"

"അതെ.."

"താങ്കള്‍ പുതിയ ഡെബിറ്റ് കാര്‍ഡ്‌-ന് അപ്ലൈ ചെയ്തിരുന്നില്ലേ..? ഞാന്‍ സന്ദീപ്‌ ശര്‍മ, ബാങ്കില്‍ നിന്നാണ്..."

"ഉവ്വ്, ശരിയാണ്"

"താങ്കളുടെ ഡെബിറ്റ് കാര്‍ഡ്‌ ഇന്നു തന്നെ കൊറിയര്‍ ചെയ്യുന്നതാണ്‌. പിന്‍ നമ്പര്‍ ബാങ്കില്‍ നിന്നും നേരിട്ട് കളക്റ്റ് ചെയ്യണം. ഒരു കാരണവശാലും പിന്‍ ഡിസ്ക്ലോസ് ചെയ്യരുത്."

"ഒക്കെ..."

"ഇനി പറയുന്ന KYC വിവരങ്ങള്‍ വേരിഫൈ ചെയ്യാന്‍ സഹകരിച്ചാലും..."

....
....
....
"ഓക്കേ, എല്ലാം ശരിയാണ്.."

"താങ്ക് യു, മാം... പിന്നെ,ഒരു കാരണവശാലും താങ്കളുടെ പിന്‍ ഡിസ്ക്ലോസ് ചെയ്യരുത്...ഒരു കാര്യം കൂടി...താങ്കളുടെ പഴയ ഡെബിറ്റ് കാര്‍ഡ്‌-ലുള്ള മുഴുവന്‍ റീവാര്‍ഡ് പോയിന്റ്സ് എല്ലാം പുതിയ കാര്‍ഡിലേക്ക് മാറ്റുന്നതായിരിക്കും, കൂടാതെ 7500 പോയിന്റ്സ് ബോണസ്സ് ആയി ലഭിക്കും...പ്ലീസ് ഗിവ് യുവര്‍ ഓള്‍ഡ്‌ കാര്‍ഡ്‌ ഡീറ്റയില്‍സ് ടൂ... കൂടാതെ, ഈ വേരിഫികേഷന് ശേഷം താങ്കള്‍ക്ക് മൂന്നു സിക്സ് ഡിജിറ്റ് നുമെറിക് കോഡ്‌സ് SMS ആയി വരും...അത് കൂടി വാലിഡേറ്റ് ചെയ്യാന്‍ ദയവായി സഹകരിച്ചാലും.

....
....

" വാലിഡേഷന്‍ കഴിഞ്ഞല്ലോ? ഇനി എന്തെങ്കിലും...എനിക്ക് കുറച്ചു തിരക്കുണ്ട്..."

- എല്ലാരും ലഞ്ച് കഴിഞ്ഞു എഴുന്നേറ്റു...ഇവിടെ തുടങ്ങിയിട്ട് പോലുമില്ല...രണ്ടരക്ക് മീറ്റിംഗ് ഉള്ളതാ....

"ഇല്ല മാം, താങ്ക് യു, പിന്നെ, എന്താവശ്യമുണ്ടെങ്കിലും ഈ നമ്പറില്‍ വിളിച്ചാല്‍ മതി... ഒരു കാരണവശാലും താങ്കളുടെ പിന്‍ ഡിസ്ക്ലോസ് ചെയ്യരുത്...ഓക്കേ, താങ്ക് യു, ബൈ"

പിന്നെ, മീറ്റിംഗ് കഴിഞ്ഞാണ് ഫോണ്‍ ചെക്ക്‌ ചെയ്യുന്നത്...

ഞെട്ടിപ്പോയി...പതിനായിരം രൂപ പിന്‍വലിക്കപ്പെട്ടിരിക്കുന്നു...ഒരു മുന്‍നിര ഇ-കൊമേഴ്സ് കമ്പനി യിലേക്ക് ആണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്...

ഹേ, ഭഗവാന്‍, ഫീസടക്കാനുള്ള പൈസ ഒപ്പിക്കാന്‍ കഷ്ടപ്പെടുന്നതി നിടയിലാണ് ഇടിത്തീ പോലെ ഇതും...

-ബാങ്ക്ക സ്റ്റമര്‍ കെയറില്‍ വിളിച്ച് അക്കൗണ്ട്‌ ഫ്രീസ് ചെയ്യിക്കണോ?

-അപ്പോള്‍ നാളത്തെ ചെക്കിന്റെ കാര്യം...?

-അങ്ങനെ ചെയ്തില്ലെങ്കില്‍ ഇനിയും പൈസ നഷ്ടപ്പെടാന്‍ സാധ്യതയില്ലേ?

-അതോ, സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണോ?

തല കറങ്ങുന്നതു പോലെ...

****

ഇന്നത്തെ കാര്യം കുശാല്‍! മൂന്ന് ഇരകളാണ് വീണു കിട്ടിയിരിക്കുന്നത് എല്ലാം കൂടി Rs.30,000/- പോക്കറ്റില്‍!

പക്ഷെ ഒരബദ്ധം പറ്റി...അവസാനം സംസാരിച്ച സ്ത്രീയോട് യഥാര്‍ത്ഥ പേര് തന്നെ പറഞ്ഞു പോയി... ആ കുഴപ്പമില്ല... ഡല്‍ഹിയില്‍ നിന്നുള്ള കോള്‍ ആണെന്നാണല്ലോ പറഞ്ഞത്.. അപ്പൊ പ്രശ്നമൊന്നും ഉണ്ടാവില്ല...സാരമില്ല. പാവം ഡല്‍ഹിയില്‍ അന്വേഷിച്ചോളും

വേഗം  'ദി ബോംബെ ബ്രോങ്ക്സ്'- ലെത്തണം. ഇത് രണ്ടു സ്മോള്‍ അടിച്ചു തന്നെ ആഘോഷിക്കണം.

ബുലാഭായ് ദേശായി മാര്‍ഗിലേക്ക് മിന്നിച്ചു വിടാം...

****

"ഹേ, കാക്കാ, ചലോ, ബ്രീച് കാന്‍ഡി ഹോസ്പിറ്റല്‍...ജല്‍ദി"

-എന്നാലും എന്തൊരു കഷ്ടമാണ്... ഒരു വശത്ത് പൈസ ഒപ്പിക്കാന്‍ പെടാപ്പാട് പെടുന്നു...അതിനിടയില്‍ ഇങ്ങനെ ഒരു...എന്താ പറയ്യാ...

ഈ ടെന്‍ഷന്‍ കാരണം ആഫോണ്‍ കോളില്‍ ശരിക്കുംശ്രദ്ധിക്കാന്‍കഴിഞ്ഞില്ല, അതാണ്‌പറ്റിപ്പോയത്.

വെറുതെ പരിശോധിക്കട്ടെ എന്നു പറയുന്നതല്ലാതെ ഈ ബാങ്ക് കസ്റ്റമര്‍ കെയര്‍, സൈബര്‍ സെല്‍ ഒക്കെ കാര്യമായി എന്തെങ്കിലും ചെയ്യുമോ?

എന്തെങ്കിലും ചെയ്യട്ടെ...തല ഇപ്പൊ പൊട്ടിത്തെറിക്കും...അത്രയ്ക്ക് ടെന്‍ഷന്‍.

ആശുപത്രിയിലെ കാര്യം എന്തായോ എന്തോ?

ഒന്നു വിളിച്ചു നോക്കാം...

"ഹലോ, മമ്മീ...എങ്ങനെയുണ്ട് പപ്പയ്ക്ക്?"

"ഹി ഈസ്‌ ഫൈന്‍ മോളെ...റിലാക്സ്...ഇപ്പൊ പ്രഷര്‍ ഷുഗര്‍ എല്ലാം വീണ്ടും ചെക്ക് ചെയ്തു...നോതിംഗ് ടൂ വറി.. ഡോക്ടര്‍ ആറു മണിക്കേ വരൂ..."

"ശരി അപ്പോഴേക്കും ഞാനെത്താം...മമ്മീ, ബൈ"

അപ്പൊ നാളത്തെ ചെക്കിന്‍റെ കാര്യം....വീണ്ടും കറങ്ങിത്തിരിഞ്ഞ്‌ അതിലേക്കു തന്നെ!...ചിന്തകളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്തോറും അവ തിക്കിത്തിരക്കി കയറിവരും...

"ഹേ, കാക്കാ, യെ കോന്‍സി രാസ്താ ഹേ?"

"ബുലാഭായ് ദേശായി മാര്‍ഗ് സിര്‍ഫ്‌ ഏക്‌ കിലോമീറ്റര്‍ ആഗേ ഹേ, മാഡം" -വഴി തെറ്റിയിട്ടില്ല.

വഴി നീളെ റോഡിലേക്ക് നീണ്ടുനില്‍ക്കുന്ന ഫ്ലക്സ്-കളും ഹോര്‍ഡിംങ്ങുകളും ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തില്ലേ?

പെട്ടെന്നാണ് എതിരെ നിയന്ത്രണമില്ലാതെ പാഞ്ഞു വരുന്ന ബൈക്ക് ശ്രദ്ധയില്‍ പെട്ടത്

"ഏയ്‌ കാക്ക, സ്റ്റോപ്പ്‌,..."

പക്ഷെ, ഡ്രൈവര്‍ കാക്കയ്ക്ക് ഒന്നും ചെയ്യാനാവുന്നതിന് മുന്‍പേ അപകടം നടന്നു കഴിഞ്ഞിരുന്നു...

-എന്തൊരു കഷ്ടമാണിത്....

റോഡില്‍ ചോരയില്‍ കുളിച്ച്‌ ബൈക്ക് യാത്രക്കാരന്‍...

"കാക്ക, ഒന്നു സഹായിക്കൂ... ഇയാളെ വേഗം ആശുപത്രിയില്‍ എത്തിക്കണം..."

"അത്, മാഡം,,പിന്നെ,..."

"ഒന്നും പറയണ്ട, ഒന്നും ആലോചിക്കാനുമില്ല..."

ബൈക്ക് യാത്രക്കാരന് അനക്കമില്ല, ചെറിയ ഞെരക്കം മാത്രം. കുഴഞ്ഞോ?

വേഗം രണ്ടു പേരും കൂടി താങ്ങിയെടുത്ത് കാറില്‍ കിടത്തി ഹോസ്പിറ്റലില്‍ എത്തിച്ചു....വെളുത്ത സാരിയില്‍ അവിടവിടെയായി ചുവപ്പു രാശി പടര്‍ന്നിരിക്കുന്നു....

അത്യാഹിത വാര്‍ഡിലേക്ക് കൊണ്ട് പോകുമ്പോഴേക്കും പേപ്പേഴ്സ് എല്ലാം ഫില്‍ ചെയ്തു കൊടുത്തു.

രാത്രി രണ്ടാം നിലയിലുള്ള റൂം നമ്പര്‍ 202-ല്‍ ഇന്‍-ലോസിനോടു സംസാരിച്ചിരിക്കുമ്പോഴാണ് ഫോണ്‍:

"ഹലോ, ഇത് എമര്‍ജന്‍സി വാര്‍ഡില്‍ നിന്നാണ്...നിങ്ങളുടെ പേഷ്യന്റ്നു ബോധം തെളിഞ്ഞു...."

"എന്‍റെ പേഷ്യന്റ്നടുത്താണ് ഞാനിപ്പോള്‍..."

" അതല്ല, മാം, ഒരു ആക്സിടെന്റ് കേസ്... അയാള്‍ക്ക്  നിങ്ങളെ കാണണമെന്നു പറയുന്നു...."

"സീ, അയാള്‍ എന്‍റെ ആരുമല്ല...ഇതു തികച്ചും യാതൃശ്ചികമായി സംഭവിച്ചതാണ്..."

"എന്നാലും, ഒന്നു വന്നിട്ട് പൊയ്ക്കോളൂ...ഒരു അഞ്ചു മിനിറ്റ്..."

ചെന്നു നോക്കുമ്പോള്‍ തലയിലും കയ്യിലും കാലിലുമെല്ലാം പ്ലാസ്സ്റ്റര്‍, ബാന്‍ഡേജ് എല്ലാമുണ്ട്...

-ഇത്ര പെട്ടെന്ന് ബോധം തെളിഞ്ഞോ?

"ഉവ്വ്..."

-മനസ്സു വായിച്ചിട്ടെന്ന പോലെ അയാള്‍ മറുപടി പറഞ്ഞു.

"മാഡത്തിന്റെ പേര് ഭാഗ്യശ്രീ എന്നല്ലേ?"

" ഭാഗ്യശ്രീ സിംഗ് രാത്തോര്‍"

"ഇന്നുച്ചയ്ക്ക് നിങ്ങളെ ഫോണ്‍ ചെയ്തത് ഞാനാണ്... നിങ്ങളുടെ അക്കൗണ്ട്‌-ല്‍ നിന്നും പതിനായിരം രൂപ ഞാനാണ് മോഷ്ടിച്ചത്...അതാഘോഷിക്കാന്‍ വേണ്ടി മദ്യപിച്ചു....തിരിച്ചു വരുന്ന വഴി ഏതോ കാറില്‍ ഇടിച്ചു...നിങ്ങള്‍ എന്‍റെ ജീവന്‍ രെക്ഷിച്ചു...ഇല്ലെങ്കില്‍ ചോര വാര്‍ന്നു ഞാന്‍ ചത്തു പോയേനെ...ഒരു പാടു നന്ദിയുണ്ട്...ദൈവം തന്ന ശിക്ഷയായിരിക്കും."

ഏതോ കാറില്‍ അല്ല, ഞാന്‍ വന്ന കാറില്‍ തന്നെയാണ് ഇടിച്ചത് എന്നു പറയണമെന്നുണ്ടായിരുന്നു...പക്ഷെ പറഞ്ഞത് ഇങ്ങനെയാണ്

"സാരമില്ല...നിങ്ങള്‍ വിശ്രമിക്കൂ...പിന്നെ സംസാരിക്കാം..."

-ഒരു നിമിഷത്തേക്ക് പ്രാരാബ്ധങ്ങള്‍ മറന്നു പോയോ?

-ഇല്ല, കുറ്റസമ്മതം നടത്തുന്നവനോട് സഹാനുഭൂതിയല്ലേ വേണ്ടത്?

"അല്ല, ആ പൈസ ഇതാ ഈ കവറില്‍ ഉണ്ട്... ദയവായി സ്വീകരിക്കണം...."

വേണോ, വേണ്ടയോ?

ചെക്ക് നാളെ ഡ്യൂ ഡേറ്റ് ആണ്...അധികം ആലോചിക്കാനില്ല...തന്‍റെ തന്നെ പൈസ മോഷ്ടാവ് തിരിച്ചു തരുന്നു....അതിലെന്താ ഇത്ര ആലോചിക്കാന്‍...

-പക്ഷെ ഇയാളുടെ ആശുപത്രി ചിലവുകള്‍...

ഒടുവില്‍ പറഞ്ഞു "ശരി"

നിസ്സംഗ ഭാവത്തോടെ ആ കവര്‍ വാങ്ങി ബാഗില്‍ വെച്ചു, തിരിച്ചു നടന്നു... ഒന്നും പറയാന്‍ തോന്നിയില്ല...

രാത്രിയില്‍ ചിന്തകളുടെ ഘോഷയാത്ര....എപ്പോഴാണ് ഒന്നു കണ്ണടച്ചത്..?

പിറ്റേ ദിവസം, രാവിലെയും ബ്രേക്ക്ഫാസ്റ്റും ലഞ്ച്-ഉം കൊണ്ട് ഹോസ്പിറ്റല്‍-ന്‍റെ രണ്ടാം നിലയിലുള്ള റൂം നമ്പര്‍ 202-ല്‍ എത്തി.

യാതൃശ്ചികമായാണ് അയാള്‍ തന്ന കവര്‍ എണ്ണി നോക്കാന്‍ തോന്നിയത് - മുപ്പതിനായിരം രൂപ!!!!

പെട്ടെന്ന് മനസ്സില്‍ തോന്നിയത് ഇങ്ങനെയാണ് - മോന്‍റെ ഫീസടക്കാന്‍ ഈ തുക കൃത്യം മതിയാകും.

പക്ഷെ, ഈ പണം തന്‍റെതല്ല...അയാളുടെതോ, അല്ലെങ്കില്‍ ആരെയെങ്കിലും തട്ടിച്ചതോ ആയിരിക്കും... എന്തായാലും തിരിച്ചു കൊടുത്തേക്കാം..

അയാളെ  തലേ ദിവസം കണ്ട സ്ഥലത്തേക്ക് ഓടുകയായിരുന്നു.

" വണ്‍ മിസ്റ്റര്‍, സന്ദീപ്‌, സന്ദീപ്‌ ശര്‍മ?"

"അയാള്‍ ഇന്നലെ രാത്രി തന്നെ, നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങി പോയല്ലോ?

"പോയോ"

നഴ്സിന്റെ മറുപടി അത്ഭുതപ്പെടുത്തി.

നിര്‍വികാരമായി തിരിഞ്ഞു നടക്കനൊരുങ്ങോമ്പോള്‍ ചുവരിലെ ഭഗവത്‌ഗീത വചനത്തില്‍ കണ്ണുകളുടക്കി:

"സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്.
ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്.

നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ എന്തിനു ദു:ഖിക്കുന്നു?

നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?

നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?

നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്.

നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.

ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും.

മാറ്റം പ്രകൃതിനിയമമാണ്..."


******

https://www.facebook.com/photo.php?fbid=1120040651339660&set=pb.100000012060771.-2207520000.1466505861.&type=3&theater