Thursday, 15 December 2016

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി




“എടീ, കുറച്ച് ഉപ്പും ചാരവും ഇങ്ങടെടുത്തേ...” തൊമ്മി മാപ്ല പറമ്പില്‍ നേന്ത്രവാഴകള്‍ക്ക് ചുറ്റും പായല്‍ വിതറുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.

തരിശായിക്കിടക്കുന്ന കിടക്കുന്ന കിഴക്കേപാടത്തുനിന്ന് കോരിയെടുത്തു കൊണ്ടുവന്നതാണ്. മുള്ളന്‍പായല്‍ വാഴകൃഷിക്ക് നല്ല ജൈവവളമാണത്രേ!

അഞ്ചു മാസം മുമ്പ് കൃഷിഭവനില്‍ നിന്നു വാങ്ങിയതാണ് പതിനെട്ടു വാഴക്കന്നുകള്‍. പുഴുവിന്‍റെ ആക്രമണം തടയാന്‍ ചാണകക്കുഴിയില്‍ മുക്കിവെച്ച് തണലത്തു ഉണക്കിഎടുത്താണ് നട്ടത്. ഇടക്ക് കുറുനാമ്പ് രോഗത്തിനു പ്രതിവിധിയായി ഗോമൂത്രവും പ്രയോഗിച്ചിരുന്നു..

ഒരു തവണ ചീരകൃഷി നടത്തിയത്തിനു ശേഷമാണ് നിലമൊരുക്കിയത്. അങ്ങനെ ചെയ്‌താല്‍ വാഴയ്ക്ക് നല്ല ആരോഗ്യമുണ്ടാവുമത്രേ. പിന്നെ, ഇടവിളയായി മരച്ചീനിയും കാച്ചിലും നട്ടിട്ടുണ്ട്. വാഴയുള്ളപ്പോ കാച്ചിലിനു പ്രത്യേകം താങ്ങുമരം വേണ്ട എന്ന ഗുണവുമുണ്ട്.

“എന്തിനാ” ഭാര്യ ഏലിക്കുട്ടിക്കു കാര്യം പിടികിട്ടിയില്ല.

“നീയിതു വല്ലതും ശ്രദ്ധിക്ക്ണണ്ടോ? ഈ വാഴകളുടെയെല്ലാം പടല വിരിഞ്ഞു കഴിഞ്ഞു. കൊടപ്പന്‍ ഒടിച്ചുകളഞ്ഞ്, ആ ചാരവും ഉപ്പും ചേര്‍ത്ത് കെട്ടിവെച്ചാലേ കായ്കള്‍ വലിപ്പം വെയ്ക്കൂ. വേഗം വേണം. അതു കഴിഞ്ഞു പള്ളിയില്‍ പോയി അച്ഛനെയൊന്നു കാണണം. ക്രിസ്തുമസ് അല്ലേ വരുന്നത് ?”

ഈ പ്രദേശത്തു വന്നു താമസമാക്കിയിട്ട് പത്തിരുപത്തഞ്ചു വര്‍ഷമായി.  അന്നുതൊട്ടിന്നു വരെ ഒരിക്കല്‍പ്പോലും ക്രിസ്തുമസ് കരോള്‍ ഈ ഉമ്മറത്തുവന്നിട്ടില്ല. കൂടെ ആടിപ്പാടി ആഘോഷിക്കാന്‍ പിള്ളേര്‍ക്കും ഭാഗ്യമുണ്ടായിട്ടില്ല.

ആഗ്രഹമില്ലാഞ്ഞിട്ടല്ല.

പറയുമ്പോള്‍ അച്ഛന്‍ പറയും “ഇത്രയും ദൂരത്തെക്കോ, നടക്കില്ല തൊമ്മിചേട്ടാ, അതും രാത്രി, പുഴയും കടന്ന്, നിങ്ങള്‍ ഒരു വീട്ടുകാര്‍ക്ക് വേണ്ടി. ആ നേരത്ത് കടവില്‍ കടത്തും ഉണ്ടാവില്ലല്ലോ? ശെരിയാവില്ല, ഞാന്‍ മുന്‍കയ്യെടുഞ്ഞാലും, വേറെ ആരും സമ്മതിക്കില്ല.”

അതെ, ഈ പ്രദേശത്തെ ഏക ക്രിസ്ത്യാനി കുടുംബമാണ് തൊമ്മി മാപ്ലയുടേത്. ബാക്കിയെല്ലാം ഹിന്ദുക്കളും ഒന്നോ രണ്ടോ മുസ്ലിം കുടുംബങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തുമസിനു നാട്ടുകാരുടെ ആഘോഷമൊന്നും ഉണ്ടാവാറില്ല.

ഇത്തവണയെങ്കിലും അതിനൊരു മാറ്റം വേണം. കരോള്‍ ഈ ഉമ്മറത്തു വരണം. പുതിയ അച്ഛനില്‍ പ്രതീക്ഷയുണ്ട്.

പക്ഷെ, പതിവുപോലെ അത്തവണയും ഒന്നും നടന്നില്ല
.
-അന്ന്, ഉള്ളതെല്ലാം വിറ്റുപെറുക്കി ഭാര്യയെയും  നാലു മക്കളെയും കൂട്ടി ഇങ്ങോട്ടു വരുമ്പോ അദ്ധ്വാനിക്കാനുള്ള മനസ്സിനൊപ്പം തന്റേടവും മാത്രമായിരുന്നു കൈമുതല്‍. ആ തന്റേടത്തെ ഈ നാട്ടുകാരില്‍ പലരും അഹങ്കാരമായിട്ടാണ് മനസ്സിലാക്കിയത്‌. ഭാര്യയും മൂന്നു പെണ്മക്കളുമുള്ള ഒരു ഗൃഹനാഥന്‍ അതും തികച്ചും അപരിചിതമായ സ്ഥലത്ത് അല്പം കരുതലോടെ നിന്നില്ലെങ്കില്‍ എന്താവും കഥ? ഒരു മോനുള്ളത് കാര്യപ്രാപ്തി ആയിട്ടുമില്ല, അന്ന്. ഇന്നും വല്ല്യ വിശേഷമൊന്നുമില്ല.

മൂത്തവള്‍ടെ കല്യാണം കഴിഞ്ഞെങ്കിലും അന്നവളും കൂടെയുണ്ടായിരുന്നു. അമ്മായിയമ്മയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണത്രേ!!

കല്യാണത്തിന്റെ കടം ഇനിയും ബാക്കിയാണ്. ഇവിടുന്നു വല്ലതും ഉണ്ടാക്കിയിട്ട് വേണം അതു വീട്ടാനും ഇളയത് രണ്ടെണ്ണത്തിനെ കെട്ടിച്ചയക്കാനും. പഠിക്കാന്‍ ആര്‍ക്കും വലിയ താല്പര്യമില്ലാത്തതിനാല്‍ ആ വഴിക്കു രക്ഷപെടുമെന്ന പ്രതീക്ഷയില്ല. വല്ലവിധേനെയും പത്താംക്ലാസ് വരെ...അത്രേയുള്ളൂ.

നാല്പത്താറു സെന്റില്‍ തൊഴുത്ത് കൂടാതെ ഒരു പീടിക മുറിയും ഉണ്ടായിരുന്നു. അങ്ങനെ ഉദ്ദേശിച്ചതുപോലെ പലചരക്കുകച്ചവടവും തുടങ്ങി. കറവയുള്ളഎരുമയെയും വാങ്ങി. വളത്തിനും പാലിനും വേറെ അന്വേഷിക്കണ്ടല്ലോ?

കഠിനാദ്ധ്വാനിയായിരുന്നു അയാള്‍. വേനനലില്‍, വീട്ടുവളപ്പിലുള്ള നാല്‍പതു തെങ്ങിനും, വാഴക്കും, മരച്ചീനിക്കും പച്ചക്കറിക്കുമെല്ലാം അയാള്‍ കുളത്തില്‍ നിന്നു വെള്ളം കോരി നനച്ചു, അന്ന് നനക്കാന്‍ മോട്ടറുണ്ടായിരിന്നില്ലല്ലോ?. വളപ്പില്‍ വീഴുന്ന തേങ്ങയെല്ലാം സ്വയം വെട്ടി കൊപ്രയാക്കി മില്ലില്‍ കൊടുക്കും. പിന്നീട്, മറ്റുള്ളവരില്‍ നിന്നും തേങ്ങ വാങ്ങി അതും വിപുലീകരിച്ചു,

ക്രിസ്തുമസ് അടുക്കുമ്പോ കടയില്‍ വരുന്നവരോടെല്ലാം അയാള്‍ അയാളുടെ ചെറുപ്പത്തിലെ കരോളിനെ കുറിച്ചുവാചാലനായി സംസാരിക്കും. അന്ന് എല്ലാറ്റിനും ഉത്സാഹിച്ചു മുന്നില്‍നിന്നതിനെ ക്കുറിച്ച് ആവേശം കൊള്ളും. അവസാനം ഇവിടെ ഒന്നും നടക്കില്ല എന്നു നിരാശനാവും...വര്‍ഷം തോറും ഇതാവര്‍ത്തിച്ചു....

ഒരു ദിവസം രാത്രി അത്താഴത്തിനിടയില്‍ ഈ വിഷയം ചര്‍ച്ചയായി.

“നിങ്ങള്‍ക്കെന്താ, ഇവിടെ അതൊന്നും നടക്കില്ലാന്നേ...നടക്കെണമെങ്കില്‍, വല്ല ഇടവകയിലും, പള്ളിക്കടുത്ത്, നമ്മുടെ കൂട്ടരുള്ളിടത്ത് പോയി താമസിക്കണം....”

“ ഹയ്, പള്ളിക്കടുത്ത്, നമ്മുടെ കൂട്ടരുള്ളിടത്ത് നിന്നല്ലേ ഇങ്ങോട്ടു വന്നത്? വരേണ്ടിവന്ന സാഹചര്യം എല്ലാര്‍ക്കും ഓര്‍മ്മണ്ടല്ലോ? ഇവിടെ തല്‍ക്കാലം അങ്ങനത്തെ കുഴപ്പങ്ങളോന്നുല്ല...നിങ്ങളായിട്ടൊന്നും ഇണ്ടാക്കണ്ടിരുന്നാ മതി...”

“ശെടാ, ഇതു നല്ല കൂത്ത്‌....ഞങ്ങളാണോ അവ്ടെ പ്രശ്നമുണ്ടാക്കീത്?”

“ആണെന്നു ഞാന്‍ പറഞ്ഞോടീ....ഇനിയെന്തായാലും ഈ പിള്ളേരെയെല്ലാം കെട്ടിച്ചു വിട്ടിട്ടേ താമസം മാറുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നുള്ളൂ.”

“മതീന്നെ...നിങ്ങളുതന്നല്ലേ എപ്പഴും കരോള്‍, കരോള്‍ന്നും പറഞ്ഞു കരയണത്...ഇതാപ്പോ നന്നായെ”

“ആ പറയും, അതിനിയും പറയും...ഞാനേ സത്യക്രിസ്ത്യാനിയാ...”

അതിനിടയിലാണ്, ചെറിയ ഒരു ചായക്കടകൂടി തുടങ്ങിയാലോ എന്നലോചിച്ചത്. ഈ പ്രദേശത്തൊന്നും ഒരു ചായക്കടയില്ല. രാവിലെ പണിക്കു പോകുന്നവരുടെയൊക്കെ കച്ചോടം കിട്ടും. ആശയം ഏലിക്കുട്ടിക്കും ബോധിച്ചു. പിള്ളേര്‍ക്കും സമ്മതം.
അങ്ങനെ പലചരക്കു കച്ചവടത്തിനൊപ്പം ചായക്കടയും തുടങ്ങി.

പലരും പറ്റുകാരാണ്. പത്തു പതിനഞ്ചു ദിവസം കൂടുമ്പോള്‍ കടം വീട്ടുന്നവര്‍.

പറ്റുതീര്‍ക്കുമ്പോള്‍ തൊമ്മിമാപ്ലയുടെ മുഖം വിടരും.

“നല്ല നാടന്‍ കൂര്‍ക്കയിണ്ട്, പിന്നെ, ചേന, ഞാലിപ്പൂവന്‍ വീട്ടിലുണ്ടായതാ...എടുക്കട്ടെ?”എന്നൊക്കെയാവും കുശലം. അന്നേ ദിവസം പറ്റുകാര്‍ക്കും അഭിമാനദിവസം.

പറ്റുതീര്‍ക്കുന്നതിന്റെ തലേ ദിവസം വരെ  അങ്ങനെ വലിയ പ്രോത്സാഹനമൊന്നും ഉണ്ടാവാറില്ല.

തുടക്കത്തില്‍ കാര്യങ്ങളെല്ലാം ഉഷാറായി നടന്നു.

രാവിലെ ആറു മണി മുതല്‍ പുട്ട്, കടല,, പപ്പടം, ദോശ, ചമ്മന്തി, വെള്ളേപ്പം, മുട്ടക്കറി, പഴം എല്ലാം റെഡിയായിരിക്കും. എട്ടൊമ്പത് മണി വരെ തിരക്കുണ്ടാവും. സംഗതി കൊള്ളാം.

അങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് ഒരു കിംവദന്തി പരന്നത് - ഏലിക്കുട്ടിചേടത്തിയുടെ കൈവിലരുകളില്‍ എന്തോ കുഴപ്പമുണ്ട്..

അവക്ക് അസാധാരണമായ വലിപ്പം ഇല്ലേ?

നഖങ്ങളില്‍ പഴുപ്പ്? നീര്‍വീക്കം?

അപ്പൊ ഈ പലഹാരമെല്ലാം ഉണ്ടാക്കുന്നത്...

പതുക്കെ, ഈ വാര്‍ത്ത നാട്ടില്‍ പരന്നു. പിറ്റേ ദിവസം മുതല്‍ ആളുകള്‍ വിരലുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി...

ശെരിയാണല്ലോ?

എന്തോ ഉണ്ട്.

ചോദിക്കാന്‍ ഒരു മടി.

തൊമ്മിമാപ്ല അഹങ്കാരിയാണ്...! മുന്‍കോപിയും.
പോരെങ്കില്‍ ഒത്ത ശരീരവും.

അതുകൊണ്ട് സംശയം ബാക്കി നിര്‍ത്തി ആളുകള്‍ ഒഴിഞ്ഞുപോയി.

ചായകച്ചവടം നഷ്ടത്തില്‍ കലാശിച്ചു.

എന്താണ് കാരണമെന്ന് എത്ര ആലോചിച്ചിട്ടും അയാള്‍ക്കു പിടികിട്ടിയില്ല. ഒടുവില്‍ ഏഷണിക്കാരി ജാനുവാണതു പറഞ്ഞത്. ആരാണതിനു പുറകില്‍ എന്നും ജാനു കണ്ടുപിടിച്ചു.

“അല്ല, തൊമ്മിയാപ്ലേ, ശ് ശ് ഞാനൊരൂട്ടം കേട്ടൂ, “

“എന്ത് ?” തൊമ്മി മാപ്ല ഉപ്പുംപെട്ടിയുടെ മുകളില്‍ അമര്‍ന്നിരുന്നു കൊണ്ടു ചോദിച്ചു. ഉപ്പുചാക്കിന് പകരം പെട്ടിയാണ്.

“അല്ല, ഇവ്ടുത്തെ ചെറുപ്പക്കാര് പിള്ളേര് പറഞ്ഞു നടക്ക് ണ്ട്...”

“ഉം?”

“അല്ല, ഞാന്‍ കേട്ട കാര്യാണേ...”

“നീ വളച്ചു കെട്ടാണ്ട് കാര്യം പറ ജാനൂ....?” തൊമ്മി മാപ്ല അക്ഷമനായി.

“ഇവ്ടുത്തെ ചേടത്തിയുടെ കൈക്ക് ഏതാണ്ട് അസുഖമുണ്ടെന്നോ, വിരലില്‍ പഴുപ്പുണ്ടെന്നോ കുഷ്ഠമാണെന്നോ ഒക്കെ പറയണ് ണ്ട്...”

അതോടെ അയാള്‍ക്കു നാട്ടിലെ ചില ചെറുപ്പക്കാരോട് ദേഷ്യമായി. ഒരു തെളിവും അയാള്‍ടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഏഷണിക്കാരിയായിട്ടും  ജാനുവിനെ അയാള്‍ സംശയിച്ചതേയില്ല.

എന്നിരുന്നാലും നാട്ടുകാര്‍ അവിടെ നിന്നു തന്നെ പലചരക്കുവാങ്ങി കഴിഞ്ഞു പോന്നു. അടുത്തൊന്നും വേറെ കടകളില്ലല്ലോ? കടം കിട്ടുകയും ചെയ്യും.

കാലം കടന്നുപോയി. നാട്ടിലെ ഓലമേഞ്ഞ വീടുകള്‍ പലതും ഓടുമേഞ്ഞു. ഓടുമേഞ്ഞ വീടുകള്‍ പലതും ടെറസ് വീടുകളായി. മുന്‍വശത്തെ പഞ്ചായത്തുവഴി ടാര്‍ ചെയ്തു. പലരും ഇരുചക്രവാഹനങ്ങളോ നാല്‍ചക്രവാഹനങ്ങളോ സ്വന്തമാക്കി. ടെലിവിഷനും ലാന്‍ഡ്ഫോണും ഫുതിയ അഭിമാനചിഹ്നങ്ങളായി. അങ്ങനെ നാട്ടില്‍ പുതിയ പ്രമാണികളുണ്ടായി.

തൊമ്മി മാപ്ലയെ ഇതൊന്നും ബാധിച്ചില്ല. അയാള്‍ തന്റെ പഴയ ഹെര്‍ക്കുലീസ് സൈക്കിള്‍ തന്നെ തുടച്ചുമിനുക്കി ഉപയോഗിച്ചു. മൂന്നുസെല്ലിന്റെ ഫിലിപ്സ് 3ബാന്‍ഡ് റേഡിയോയില്‍ പ്രാദേശികവാര്‍ത്തകളും ഡല്‍ഹിയില്‍നിന്നുള്ള വാര്‍ത്തകളും ശ്രീലങ്കാപ്രക്ഷേപണനിലയവും ശ്രവിച്ചു. മനോരമപത്രം വായിച്ചു. കടയില്‍ പനാമയും സിസ്സേഴ്സും വില്‍ക്കാന്‍ വെക്കുമ്പോഴും കാജാബീഡിമാത്രം വലിച്ചു. വല്ലപ്പോഴും മാത്രം മദ്യംകഴിച്ചു.

അയാളുടെ ശ്രദ്ധ കടംവീട്ടുന്നതിലും മക്കളെ കെട്ടിച്ചയക്കുന്നതിലുമായിരുന്നു.

അതിനിടയില്‍, ആലപ്പുഴയില്‍നിന്നും കുറെ കയര്‍തൊഴിലാളികള്‍ കൂട്ടത്തോടെ അന്നാട്ടില്‍ വന്നു താമസിച്ചു തൊഴിലിലേര്‍പ്പെട്ടു. പലചരക്കുകച്ചവടം കൂടുതല്‍ ഉഷാറായി. അവരോടും അയാള്‍ പഴയകാല ക്രിസ്തുമസ് കരോള്‍ ഓര്‍മ്മകള്‍ അയവിറക്കി.

 തിരഞ്ഞടുപ്പുകാലങ്ങളില്‍ കടയില്‍ ചൂടേറിയ രാഷ്‌ട്രീയചര്‍ച്ചകളുണ്ടായി. മണ്ഡലത്തിലെ സ്ഥിരം സ്ഥാനാര്‍ത്ഥിയായ ലീഡര്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് വരുന്നതും കടയുടെ മുന്നില്‍ രണ്ടുമിനിട്ട് നാട്ടുകാരെ അഭിസംബോധന ചെയ്യുന്നതും പതിവായിരുന്നു. "എന്തൊക്കെയുണ്ട് തൊമ്മീ...?" എന്നു ലീഡര്‍ പേരെടുത്തുവിളിച്ചിരുന്ന പ്രദേശത്തെ ഒരേ ഒരു വോട്ടറും അയാളായിരുന്നു. അങ്ങനെ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും അയാള്‍ നാട്ടുകാരുടെ മുമ്പില്‍ ആദരിക്കപ്പട്ടു

പക്ഷേ ഉമ്മറത്ത് കരോള്‍ എന്ന സ്വപ്നം മാത്രം മരീചികയായി അകന്നുനിന്നു.

പെണ്മക്കളെയെല്ലാം കെട്ടിച്ചയച്ചു. മകനും പെണ്ണുകെട്ടി. എല്ലാവര്‍ക്കും രണ്ടും മൂന്നും മക്കളായി. ഇതിനിടയില്‍ മകന്‍ പേര്‍ഷ്യയില്‍ പോയെങ്കിലും പച്ച പിടിക്കാതെ തിരിച്ചുവന്നു. അപ്പന്‍റെ സാമര്‍ത്ഥ്യമോ, അദ്ധ്വാനശേഷിയോ മകനില്ലായിരുന്നു.

നാട്ടിലെ ചെറുപ്പക്കരെല്ലാം പലവഴിക്കായി. ചിലര്‍ വിദേശത്ത്. ചിലര്‍ അന്യനാടുകളില്‍, ഒന്നോ രണ്ടോ പേര്‍ അവിടെത്തന്നെ. എല്ലാവര്‍ക്കും കുടുംബമായി.

അവരുടെ സ്ഥാനത്ത് പണ്ടത്തെ കുട്ടികള്‍ ചെറുപ്പക്കാരായി വന്നു. എന്നിട്ടും തൊമ്മി മാപ്ലയ്ക്ക് അവരോടുള്ള നീരസം ഒട്ടും കുറഞ്ഞില്ല. എന്നു മാത്രമല്ല, അതു ചെറുപ്പക്കാരുടെ പുതിയ തലമുറയോടായി. പ്രായവും ചെറിയ ഓര്‍മ്മക്കുറവും അയാളെയും ബാധിച്ചു തുടങ്ങിയിരുന്നു.

മുമ്പ് പറഞ്ഞതുപോലെ അയാള്‍ മറ്റൊരിടത്തേക്ക് മാറുന്നതിനേക്കുറിച്ച് ഗൌരവമായി ചിന്തിക്കാന്‍ തുടങ്ങി. പ്രാരാബ്ധങ്ങളെല്ലാം ഒഴിഞ്ഞു. വയസ്സായി. മരിക്കുന്നതിനു മുമ്പെങ്കിലും കരോള്‍ വീട്ടുമുറ്റത്ത്‌ വരണം.

വീടും സ്ഥലവും വില്കാന്‍ കരാറായി. പലചരക്കു കടയും കൊപ്രബിസിനെസ്സും പതുക്കെ അവസാനിപ്പിക്കാന്‍ തീരുമാനമായി.

ദൂരെ ഒരിടത്ത് വീടും കണ്ടു. സ്ഥലം പന്ത്രണ്ടു സെന്‍റെയുള്ളൂ. പക്ഷെ മുന്നില്‍ തന്നെ റോഡുണ്ട്‌. ബസ്‌സ്റ്റോപ്പും. ഇഷ്ടപ്പെട്ടു. അതും ഉറപ്പിച്ചു. ഇടവകപള്ളി അടുത്തുതന്നെയാണ്. നടക്കാവുന്ന ദൂരം.

ക്രിസ്തുമസിനു മുമ്പേ താമസം മാറണമെന്നായിരുന്നു പ്ലാന്‍. പക്ഷെ, ചില നൂലാമാലകള്‍. അപ്പൊ, ഇത്തവണയും കരോള്‍ ഉമ്മറത്തു വരില്ല. അയാള്‍ നിരാശനായി.

ഈ നാട്ടിലെ പൊറുതി അവസാനിക്കുകയാണ്. നാളെ ക്രിസ്തുമസ്. പിന്നെ, ഏതാനും ദിവസങ്ങള്‍ മാത്രം. ഈ രാത്രി ലോകമെങ്ങും ദൈവപുത്രനെ വരവേല്‍ക്കാന്‍ കരോള്‍ ആഘോഷിക്കും. നമുക്കുമാത്രം ആഘോഷമില്ല. ആലോചിക്കുംതോറും നിരാശ കൂടിക്കൂടി വന്നു. അടുത്തവര്‍ഷം താനുണ്ടാവുമോ? ആഗ്രഹം നടക്കാതെ പോവുമോ? രാവിലെ കുര്‍ബാന കഴിഞ്ഞു വന്നതുമുതല്‍ നെഞ്ചില്‍ ഒരു പ്രയാസം. മണി രാത്രി പന്ത്രണ്ടാകാറായിട്ടും കുറവില്ല.

ഇപ്പോള്‍, പള്ളികളിലെല്ലാം തിരുപ്പിറവിയുടെ അനുസ്മരണമായി പാതിരാക്കുര്‍ബാന നടക്കുന്നുണ്ടാകും.

മക്കളെല്ലാരും വീട്ടിലെത്തിയിട്ടുണ്ട്. പേരക്കുട്ടികളും മരുമക്കളുമായി ആകെ ബഹളം. തലേ ദിവസം ഇതു പതിവുള്ളതല്ല. അയാളൊഴികെ എല്ലാരും ആഘോഷത്തിന്‍റെ മാനസികാവസ്ഥയിലാണ്. വലിയ കേക്ക് ഉള്‍പ്പെടെ കാര്യമായ സദ്യയൊരുക്കങ്ങളും നടക്കുന്നു. പുല്‍ക്കൂടും, ‘സ്റ്റാര്‍’, ‘ക്രിസ്തുമസ് ട്രീ’ എല്ലാം പേരക്കിടാങ്ങള്‍ എല്ലാരുംകൂടി ഗംഭീരമാക്കിയിട്ടുണ്ട്.

 പെട്ടെന്നാണ്, ആ ശബ്ദം അയാളുടെ ചെവിയില്‍ വന്നലച്ചത്. കരോള്‍ ഗാനമല്ലേ അത്...?!!! അതും തൊട്ടടുത്ത്‌ നിന്ന്...!! അതേ, ഇതു തെക്കേപ്പുറത്ത് റോഡില്‍ നിന്നു തന്നെ...കുട്ടികളും വീട്ടുകാരും എല്ലാവരും ഓടി പുറത്തിറങ്ങി....എല്ലാവര്‍ക്കും അത്ഭുതം അടക്കാനാവുന്നില്ല!!! ബാന്റ് മേളവും പെട്രോള്‍മാക്സ് വെളിച്ചവും എല്ലാം കൊണ്ടും വര്‍ണ പ്രഭാപൂരം....!!!ശബ്ദവിസ്മയം.....!!!

 പത്തിരുപത് പേര്‍ സാന്റാക്ലോസ്‌ന്‍റെ വേഷത്തില്‍ നൃത്തം വെക്കുന്നുണ്ട്. ആരെയും തിരിച്ചറിയാന്‍ പറ്റുന്നില്ല.

തൊമ്മി മാപ്ലയുടെ മനസ്സ് സന്തോഷം കൊണ്ട് വിങ്ങി. ഒരിക്കലും നടക്കില്ലെന്നു കരുതിയ കാര്യമാണ് കണ്മുന്നില്‍!

ഇതെല്ലാം എന്താണ്? തോന്നലാണോ? അതോ കര്‍ത്താവിന്റെ മറ്റൊരു അത്ഭുതപ്രവ്രര്‍ത്തിയോ?

അവസാനം അയാള്‍ ധൈര്യം സംഭരിച്ചു കൂട്ടത്തിലൊരു സാന്റാക്ലോസ്‌നോടു ചോദിച്ചു:

“നിങ്ങളൊക്കെ ആരാ മക്കളേ...”

“ഞങ്ങളെല്ലാം, നിങ്ങടെ അയല്‍ക്കാര്‍തന്നെയാണ്, ഞാന്‍ കിച്ചു, ഗോപിയുടെ മകന്‍...മണികണ്ഠന്‍, രമേഷ്, ഉമ്മര്‍....” അവന്‍ മുഖംമൂടി മാറ്റി, എല്ലാവരെയും പരിചയപ്പെടുത്തി. “നിങ്ങള്‍ ഈ നാട് വിട്ടു പോകുകയല്ലേ? അതുകൊണ്ട് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചു,,,,”

അയാള്‍ക്കതു വിശ്വസിക്കാനായില്ല. ഇത്രയും നാളും താന്‍ നീരസത്തോടെ അകറ്റി നിര്‍ത്തിയിരുന്ന കുട്ടികള്‍ അവസാനം തന്‍റെ വലിയ ഒരാഗ്രഹം നിറവേറ്റി ത്തന്നിരിക്കുന്നു...!

 അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
“എടീ, ഏലീ, ആ കേക്കും പലഹാരങ്ങളും ഒക്കെ ഇങ്ങെടുക്കടീ.......ഇവര്‍ക്കെല്ലാര്‍ക്കും കൊടുക്ക്... ഇന്നു നമുക്കിതൊന്നാഘോഷിക്കണം”

ഉമ്മറത്ത്‌ കരോള്‍ സംഘവുമായുള്ള സല്‍ക്കാരവും ആഘോഷവും പുരോഗമിക്കവേ, കസേരയില്‍ ചാഞ്ഞിരുന്ന് അയാള്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിച്ചു.

അപ്പോള്‍, ആ ബൈബിള്‍ വചനം അയാളുടെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.

“ഏതൊരുവനും സ്വന്തം നന്മ കാംക്ഷിക്കാതെ, അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ”– {1 കൊരി 10 : 24}

                        *************

Saturday, 10 December 2016

"The Supernal Glow" - Acrylic on canvas 12" x 16"


"Raadhaa Maadhavam" Acrylic on Canvas 12" x 16"


Acrylic on Canvas 12" x 16" Vadakkumnathan Temple Thrissur


നിറഭേദങ്ങള്‍




സമയം ഒമ്പത് കഴിഞ്ഞിരിക്കുന്നു.

മോളുടെ ഡാന്‍സ് ക്ലാസ്സ്‌ കഴിയാന്‍ എന്നെത്തെക്കാളും വൈകി....

ശ്രീബാലേശ്വര്‍ മന്ദിറിനു പിന്നിലാണ് ഈ സ്ഥാപനം. ഇവിടെനിന്നും ഒരു പത്തു മിനിറ്റ് നടക്കാനുണ്ടാകും വീട്ടിലേക്ക്.

"ജല്‍ദി ചല്‍ മോളെ....നമ്മള്‍ വൈകി...."

"അതിനെന്താ അമ്മേ...റോഡില്‍ തിരക്കുണ്ടല്ലോ...."

ശരിയാണ്,....റോഡില്‍ആളുകളും വാഹനങ്ങളും നല്ല വെളിച്ചവും ഉണ്ട്....പക്ഷെ, പൊതുവേ 'സുരക്ഷിതമായ സ്ഥലം' എന്ന സല്‍പ്പേരിനു കളങ്കമായി അടുത്തിടെയുണ്ടായ ഒരുസംഭവം.

ഏതാണ്ട് എട്ടരയോടടുപ്പിച്ചാണ്...'സന്ത് നിരങ്കാരി മാര്‍ഗി'ലുള്ള ശിവ്മന്ദിറിനുസമീപം ഒരു ചെയിന്‍ സ്നാച്ചിംഗ് ഇന്‍സിഡന്റ്റ്. ശ്രമം പരാജയപ്പെടുമെന്നു കണ്ടപ്പോള്‍ അക്രമികള്‍ ആ സ്ത്രീയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു...കേട്ടപ്പോള്‍ നടുങ്ങിപ്പോയി.  തിങ്കളാഴ്ചകളില്‍ ആ മന്ദിറില്‍ മുടങ്ങാതെ പോകാറുള്ളതാണ്...

തിടുക്കത്തില്‍ നടക്കുന്നതിനിടയില്‍ പുറകില്‍ നിന്നൊരു വിളി....

"ദീദി..."

ഒരു ബലൂണ്‍വാല....പത്തിരുപത്തഞ്ചു വയസ്സു തോന്നിക്കും...കയ്യില്‍ നിറയെ വിവിധ നിറത്തിലുള്ള ബലൂണുകള്‍...

"ഇന്നു ബലൂണ്‍ ഒന്നും വിറ്റുപോയില്ല ദീദി....രണ്ടെണ്ണം വാങ്ങൂ....മോള്‍ക്ക്‌ കളിക്കാന്‍....ഇഷ്ടമാവും...നല്ല ബലൂണുകള്‍, നോക്കൂ...." ബംഗാളിചുവയുള്ള ഹിന്ദിയില്‍ അയാള്‍ പറഞ്ഞു.

മോളുടെ മുഖത്ത് ഞാനത്ര കൊച്ചുകുട്ടിയൊന്നുമല്ല എന്ന ഭാവം.

"ഇപ്പോള്‍ വേണ്ട..."

വേഗം നടക്കാം....

"ദീദി..." വീണ്ടും പുറകെ കൂടിയോ?

ഇയാള്‍ ഇതെന്തിനുള്ള പുറപ്പാടാണ്...ഹേ ഭഗവാന്‍...വല്ല കള്ളനോ പിടിച്ചുപറിക്കാരാനോ  ആയിരിക്കുമോ? കഴുത്തിലെ മാലയില്‍ മുറുകെപ്പിടിച്ചു...ചെറുതാണ്, എന്നാലും...ദുപ്പട്ടകൊണ്ടു മറക്കാന്‍ ഒരു ശ്രമം നടത്തി... സുമംഗലിയായ സ്ത്രീക്ക് മംഗല്യസൂത്രം പരമപ്രധാനമാണ്...

ബാഗിലുള്ള പെപ്പെര്‍ സ്പ്രേയിലേക്ക് കൈ നീണ്ടു...ഒരു മുന്‍കരുതലിനു സൂക്ഷിക്കുന്നതാണ്. ഒരിക്കലും ഉപയോഗിക്കേണ്ടി വരാതിരിക്കട്ടെ എന്നപ്രാര്‍ത്ഥനയോടെ.

"എന്‍റെ കുഞ്ഞുമോള്‍....അവള്‍ക്കു വിശക്കുന്നുണ്ടാവും...പാവം ഇന്നൊന്നും കഴിക്കാന്‍ കൊടുക്കാന്‍ എനിക്കു കഴിഞ്ഞില്ല ദീദി....ദയവായി ഒരുബലൂണ്‍ എങ്കിലുംവാങ്ങൂ...."

അപ്പോഴാണ് അതു ശ്രദ്ധിച്ചത്...നിറമുള്ള ബലൂണുകള്‍ക്കിടയില്‍ തീരെ നിറംമങ്ങിയ ഒരു കൊച്ചുമുഖം....ദൈന്യതയാര്‍ന്ന കണ്ണുകള്‍...പെട്ടെന്ന് ആ മുഖത്ത് ഒരുപുഞ്ചിരി വിടര്‍ന്നു...ഒരുപുഞ്ചിരി തിരിച്ചും സമ്മാനിക്കാതിരിക്കാന്‍  കഴിഞ്ഞില്ല...അത്രക്കും നിഷ്കളങ്കമായ പുഞ്ചിരി...

ഒരുനിമിഷം ചിന്തിച്ചു....എന്തു വേണം.?

"അമ്മേ, ചിലപ്പോള്‍ അയാള്‍ സത്യമല്ല പറയുന്നതെങ്കിലോ?..." കുഞ്ഞു സംശയം...

എന്തോ, അങ്ങനെയാണെന്നു തോന്നുന്നില്ല

കുറച്ചു പൈസകൊടുത്താലോ?

ഒരു പക്ഷേ ഇയാള്‍ അതുകൊണ്ടുപോയി മദ്യപിച്ചാലോ...?

"നിങ്ങള്‍ ഒരു കാര്യം ചെയ്യൂ...ആ നാക്കയില്‍, മൂലയില്‍ ഒരുകടയുണ്ട്....അവിടേക്ക് വരൂ...ഭക്ഷണം വാങ്ങിത്തരാം..."

"ശരി, ദീദി"

അപ്പോള്‍ ഇയാള്‍ പറഞ്ഞത് ശരിയാവാനാണു സാധ്യത...അല്ലെങ്കില്‍, പൈസ മതിയെന്ന് പറയുമായിരുന്നു...

വേഗം നടന്നു...മോള്‍ക്കു നാളെ എക്സാം ഉള്ളതാണ്...ചെന്നിട്ടുവേണം ഗുസ്തിപിടിക്കാന്‍

-വഴിനീളെ സംശയങ്ങള്‍....അയാള്‍ എന്താണ് അങ്ങിനെ? അയാള്‍ക്ക്‌ നല്ല ജോലിയില്ലേ? എന്താ ഇല്ലാത്തത്? ആകുഞ്ഞിന്‍റെ അമ്മഎവിടെ?

മെയിന്‍ റോഡ്‌ ക്രോസ് ചെയ്തുകടയുടെ മുന്നില്‍ എത്തുമ്പോഴേക്കും അയാളും കുഞ്ഞും അവിടെ കാത്തുനില്‍പ്പുണ്ട്...കുഞ്ഞിന്‍റെ മുഖത്ത് അതേ നിഷ്കളങ്കമായചിരി...ഈ നിഷ്കളങ്കതക്ക് എല്ലാം മനസ്സിലാവുന്നുണ്ടോ?

ഇത്തരം കടകള്‍ ഇവിടെ എല്ലാ കോര്‍ണര്‍-ലുംകാണും. പ്രധാന ഷോപ്പില്‍ ബേക്കറിപലഹാരങ്ങളും ശീതളപാനീയങ്ങളും ഒക്കെയാനുണ്ടാവുക...പിന്നെ, കൊച്ചു കൊച്ചു സ്റ്റാളുകള്‍... ഒന്നില്‍ ചായ/കാപ്പി, പിന്നെ ഫ്രഷ്‌ ജ്യൂസ്‌, ഫ്രാങ്കി/റോള്‍, ധാബേലി/വടാപാവ്/പാവ്ബാജി എല്ലാം, പാനിപൂരി, സാന്‍വിച് പിന്നെ ദോശ, ഇഡ്ഡലി, ഊത്തപ്പം, വട എല്ലാം കൂടിയുള്ള ഒരു സെറ്റപ്പ് ഏറ്റവുംഅവസാനം പാന്‍മസാല.

ഇടയ്ക്കു വല്ലപ്പോഴും വാങ്ങുന്നത്കാരണം ദോശ കടക്കാരനെ പരിചയമുണ്ട്...ഒരു പൊന്നപ്പ. മംഗലാപുരം സ്വദേശി...

"ഗുഡ്മോണിംഗ് മാഡം... എന്തുവേണം മാഡം, ദോശ, ഊത്തപ്പം, വട, ..."

എപ്പോള്‍ കണ്ടാലും ഗുഡ്മോണിംഗ്....അതിനു ന്യായീകരണവുമുണ്ട്. ഒരാളെ ഒരു ദിവസം ആദ്യം കാണുകയാണെങ്കില്‍ അങ്ങനെപറയാമത്രേ!

"ദാ, ഇയാള്‍ക്കു രണ്ടു മസാലദോശ കൊടുക്കൂ..."

"ഒന്ന് പാര്‍സല്‍ മതി ദീദി...." ബലൂണ്‍വാല ഇടയ്ക്കുകയറി പറഞ്ഞു.

"എന്നാല്‍ മൂന്നെ\ണ്ണം ആയിക്കോട്ടെ, പൊന്നപ്പാ...ഒന്നു പാര്‍സല്‍...."

" രണ്ടെണ്ണം റെഡിയാണ് മാഡം...ഇതാ...കഴിക്കുംബോഴേക്കും പാര്‍സല്‍ തയ്യാറാവും..."

"കഴിച്ചോളൂ..." വാങ്ങി അയാള്‍ക്കു കൊടുത്തു...അതുകൈപറ്റുമ്പോള്‍ അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു....

അയാള്‍ വേഗം ബലൂണും ഭാണ്ടവും മകളെയും ഒഴിഞ്ഞൊരുഭാഗത്ത്‌ താഴെയിരുത്തി. കുഞ്ഞിനെ ഊട്ടാന്‍ തുടങ്ങി...ചൂട് അധികം ഇല്ലാത്തതോണ്ടാവും കുഞ്ഞുവേഗം കഴിക്കുന്നുണ്ട്....അതോ വിശപ്പിന്‍റെ ചൂട്  ഏറിയിട്ടോ?

അയാള്‍ ആകാശത്തെ ചന്ദ്രനെ നോക്കി ഒരു ബംഗാളി താരാട്ട് മൂളാന്‍ തുടങ്ങി:
"ചാന്ദ് ഉഠേ ചേയ്,
ഫൂല്‍ ഫുഠേ ചേയ്,
കദം തൊലായ് കേയ്,
ഹാഥി നാചേയ്, ഗോഡാ നാചേയ്,
ജോയ് ഷോണാര്‍ ബീയേ...

ചാന്ദ് ......"

ഓരോ തവണ ഭക്ഷണം ഇറക്കുമ്പോഴും പുഞ്ചിരിയോടെ നോക്കുന്നുമുണ്ട്....ഇടക്കിടെ വര്‍ണബലൂണുകളില്‍ താരാട്ടിനൊപ്പം താളം പിടിക്കുന്നുമുണ്ട്....

അപ്പോഴേക്കും മോളും അവരോടൊപ്പം കൂടി ആകുഞ്ഞിനെ കളിപ്പിക്കാന്‍ തുടങ്ങി...നേരത്തേ സംശയം പറഞ്ഞയാളാണ്...ഇത്രേയുള്ളൂ കുട്ടികളുടെകാര്യം. ഈ കുട്ടിയുടെ നാളത്തെ പരീക്ഷയുടെ കാര്യം.... സംശയമാവും!

ഇതിനിടയില്‍ ബീറ്റ് പോലീസുകാരന്‍ എവിടെന്നോ പ്രത്യക്ഷപ്പെട്ടു. "ഹട്ട് ജാ, സാലേ,.തു ഇധര്‍ ഭി." ബലൂണ്‍വാല എല്ലാം വാരിയെടുക്കാന്‍ തിടുക്കം കൂട്ടി...ഹവില്‍ദാരെ കണ്ട് കുഞ്ഞിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു...മോളും അമ്പരന്നു പിന്നോട്ട്മാറി..

"ഹേയ്, എന്താപ്രശ്നം? ഞാനാണ്‌ അയാള്‍ക്കു ഭക്ഷണം വാങ്ങികൊടുത്തത്...:അയാള്‍ അതു സമാധാനമായിട്ടു കഴിച്ചിട്ടു പോയ്‌ക്കൊട്ടെ"

"മാഡം, ഇവരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല...മാത്രമല്ല, പുതിയ കമ്മിഷണര്‍ വളരെ കര്‍ക്കശക്കാരനാണ്...."

"ആ, കമ്മിഷണറോട് ഞാന്‍ പറഞ്ഞോളാം..."

പെട്ടന്ന്, കുഞ്ഞുതാളം പിടിച്ചുകൊണ്ടിരുന്ന ബലൂണുകളില്‍ ഒന്നുപൊട്ടി....

പോലീസുകാരന്‍ ഒതുങ്ങി...അവിടെനിന്ന്  മാറി നിന്നു'

അതുകണ്ട് കുഞ്ഞിന്‍റെ മുഖത്ത് പാല്‍പുഞ്ചിരി വീണ്ടുംതെളിഞ്ഞു...

പൊന്നപ്പക്കു പൈസ കൊടുക്കുന്നതിനിടയില്‍ ഓര്‍മിപ്പിച്ചു: "പാര്‍സല്‍ അയാള്‍ക്കു കൊടുക്കണം"

"ഓക്കെ മാഡം,അല്ല ഒരുസംശയം, അയാള്‍ക്ക് എന്തിനാണ് ഇങ്ങനെ ഭക്ഷണം വാങ്ങികൊടുക്കുന്നത്? ഇവരെയൊക്കെ വിശ്വസിക്കാന്‍ പറ്റുമോ?"

"പൊന്നപ്പ, ഇവിടെ എത്രവര്‍ഷം മുന്‍പാണ് വന്നത്?"

"എട്ടു വര്‍ഷമായി മാഡം"

"തുടക്കത്തില്‍ ഭക്ഷണം കിട്ടാന്‍ പോലും ബുദ്ധിമുട്ടിക്കാണില്ലേ"

"ഉണ്ട് മാഡം, തീര്‍ച്ചയായും പൈപ്പ് വെള്ളം മാത്രം കുടിച്ചു എത്രയോ ദിവസങ്ങള്‍....എല്ലാം ഓര്‍മയുണ്ട്"

"അന്നു നിങ്ങളെആരെങ്കിലുമൊക്കെ സഹായിച്ചുകാണില്ലേ?"

"തീര്‍ച്ചയായും..."

"ഗജാ തുരഗ സഹസ്രം
ഗോകുലം കോടിദാനം
കനക രജതപത്രം
മേതിനി സാഗരന്തം
ഉപയകുല വിശുദ്ധം,
കോടി കന്യാപ്രദാനം,
നഹി, നഹി, ബഹുദാനം
അന്നദാനം സമാനം" എന്നാണ് പുരാണങ്ങള്‍ പറയുന്നത്"

"മത്ലബ്?"

"അതായത്, ആയിരം ആനകള്‍, കുതിരകള്‍ നൂറുലക്ഷം പശുക്കള്‍, അസംഖ്യം സ്വര്‍ണം വെള്ളി, കടലോളം ഭൂമി, നിങ്ങളുടെ കുടുംബത്തിന്‍റെ മുഴുവന്‍ സേവനങ്ങളും, നൂറുലക്ഷം കന്യാധാനം ഇവയൊന്നും ഒരിക്കലും അന്നദാനത്തോളം പുണ്യം തരുന്നതല്ലത്രേ...അന്നദാനം മഹാദാനം "

"സോറി മാഡം, ഇനിഎന്നും രാത്രി ഞാന്‍ അയാള്‍ക്കു ഭക്ഷണം കൊടുക്കാം...എന്നും എന്തെങ്കിലുമൊക്കെകാണും ഒമ്പതരക്ക് കടയടക്കും അതിനുമുന്‍പ്‌ വന്നാല്‍ മതി, യാര്‍, സവാ നൌവ് ബജേ സെ പഹലേ ആനാ, തുംകോ ഖാന മിലേഗാ ഇധര്‍, "

"മാഫ് കീജിയേ ഭായ്, എന്നും എനിക്കു ബലൂണ്‍ വിറ്റ് പൈസകിട്ടാറുണ്ട്, അതുമതിയാകും...മാത്രമല്ല, കുടിലില്‍ ഭാര്യ തനിച്ചാണ്...അപ്പുറത്തുമിപ്പുറത്തുമൊക്കെ ചട്ടമ്പികള്‍ ഉള്ളതാണ്...വേഗം പോണം... ഇന്നുശരിക്കുംവൈകി...നന്ദിയുണ്ട് ദീദി, നന്ദിയുണ്ട്ഭായ്..."

"ടീഖ് ഹേ, കഭി ഭി ആനാ...ഖാന തെരെ ലിയെ തയ്യാര്‍ രഹേഗാ..." പൊന്നപ്പയുടെ വാഗ്ദാനം അത്ഭുതപ്പെടുത്തി.

" ഹേയ് ബലൂണ്‍വാല, നിങ്ങളുടെ ഭാര്യ വീട്ടുജോലികളൊക്കെ ചെയ്യുമോ? എങ്കില്‍ എനിക്ക് ഒരാളെ ആവശ്യമുണ്ട്...."

"ചെയ്തിരുന്നു ദീദി, കിട്ടുന്ന പൈസയൊന്നും വീട്ടില്‍ വെക്കാന്‍ പറ്റില്ല...എല്ലാം ഈ ഹവില്‍ദാര്‍മാര്‍ അല്ലെങ്കില്‍ അവരുടെ ആളുകള്‍ വന്നു തട്ടിപ്പറിക്കും....ഞങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട്‌ ഒന്നും ഇല്ലല്ലോ? ദീദി, എന്റെ പേര് മുഹമ്മദ് അഷറഫുല്‍ എന്നാണ്."

-അതു ശരി, ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല, പക്ഷെ, ഇവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസയെ വിശ്വസിക്കാം.

"അതൊക്കെ, വഴിയുണ്ടാക്കാം അഷറഫുല്‍, വന്നോളൂ...ഇതാ അഡ്രസ്‌"

"ബഹുത് ബഹുത് ശുക്രിയാ മാഡം....ചല്‍താ ഹും"

അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി....

ഒക്കത്തിരുന്ന കുഞ്ഞു കൈനീട്ടി അയാളുടെ കണ്ണീര്‍ തുടച്ചു. പിന്നെ, തെരുതെരെ ഉമ്മവെച്ചു. ആശ്വാസഉമ്മകള്‍...!

അച്ഛന്റെ തോളത്തിരുന്നു, കൈവീശി നടന്നകലുംബോഴും കുഞ്ഞിന്റെ മുഖത്ത്  നിഷ്പുകളങ്കമായ ആ പുഞ്ചിരി തെളിഞ്ഞുനിന്നു....താരാട്ട് പതുക്കെ അകന്നു പോയി:

...''ചാന്ദ് ഉഠേ ചേയ്"....!

Tuesday, 21 June 2016

ടൈല്‍സ്



"ചേട്ടനെന്താ, ഗേറ്റിനു വെളിയില്‍ .തന്നെ നിന്നു കളഞ്ഞത്...? ആരെയൊ കാത്തു നില്‍ക്ക്വാണെന്ന് തോന്നുന്നു...?!"

"ഞാനോ? ശ്ശ്...ശ്രീമതി അകത്ത് ഇരിക്കപ്പൊറുതി തരണില്ല.  ആ ടാങ്കര്‍ ലോറി ഇതു വരെ വന്നില്ലെന്നേ....ഒരു തുള്ളി വെള്ളമില്ല.... ഈ കാരണം പറഞ്ഞ് വേലക്കാരിയും പിണങ്ങിപ്പോയി...അടുക്കളപ്പണി മുതല്‍ അലക്കും കുളിയും വരെ മുടങ്ങി..... അല്ലെങ്കിലും ഈ മുനിസിപ്പാലിറ്റിക്കാരും കോര്‍പറേഷന്‍ കാരും ഒക്കെ കണക്കാ...ഒരു നിഷ്ഠയുമില്ല...അല്ല, താനിതെവിടെ  പോയതാ ഈ നേരത്ത്?"

"മഴക്കാലം തുടങ്ങാറായില്ലേ?, rain water harvesting, മഴ വെള്ള സംഭരണികള്‍...അങ്ങനെ ചില പ്ലാനുകള്‍ ഉണ്ട്...അതിനു വേണ്ടി ടൌണ്‍ വരെ ഒന്നു പോയി "

"അതിനു നിങ്ങള്‍ക്ക് വെള്ളത്തിന്‌ ബുദ്ധിമുട്ടില്ലല്ലോ?, ഉണ്ടോ?"

"ഇപ്പോഴില്ല, നാളെ ഉണ്ടായിക്കൂടെന്നില്ലല്ലോ? ഹൊ! എന്താ ചൂട്? നാല്‍പതു ഡിഗ്രി ആവുംന്ന് ഒക്കെയാ പറയണേ"

"ഹൊ! ആ കാര്യമൊന്നും പറയാതിരിക്യാ ഭേദം..."

"അല്ല, ചേട്ടാ, അപ്പോ ഇവിടത്തെ കിണര്‍....?!"

"അതു കഴിഞ്ഞ വര്‍ഷം വേനലില്‍ തന്നെ വറ്റിയല്ലോ. ചേറെടുത്ത് ആഴം കൂട്ടിയിട്ടും രക്ഷയില്ലാ...ഇനിയിപ്പോ മഴ തുടങ്ങുന്നത് വരെ എങ്ങനെ കഴിച്ചു കൂട്ടും എന്നൊരു പിടീല്ല..."

"ചേട്ടന്‍ സമാധാനിക്ക്, വഴിയുണ്ടാക്കാം...അല്ല, അപ്പൊ, ഈ വീട് വിറ്റ്, വേറെ എങ്ങോട്ടെങ്കിലും മാറിയാലോ...അങ്ങനെ ആലോചിച്ചോ??"

"അതിനി, മഴക്കാലത്തു പോലും നടക്കുമെന്ന് തോന്നുന്നില്ല....ഇവിടത്തെ കിണറ്റില്‍ വെള്ളമില്ലെന്നുള്ള കാര്യം ഇപ്പോള്‍  തന്നെ നാട്ടില്‍ മുഴുവന്‍ പാട്ടാണ്. "

"മൊത്തം എത്ര സെന്റുണ്ടെന്നാ പറഞ്ഞത്?"

"പന്ത്രണ്ടു സെന്റ്‌. അതില്‍ അഞ്ചു സെന്റോളം വീടുണ്ടാകും...."

"ബാക്കി, മുഴുവന്‍ ടൈല്‍സ് ഇട്ടു, അല്ലേ?"

"അതെ!"

"കൊള്ളാം, കാണാന്‍ നല്ല ഭംഗി, പിന്നെ, കാലില്‍ മണ്ണും ചെളിയും പറ്റില്ല. പുല്ലു വളരില്ല...കരിയില വീഴാതിരിക്കാന്‍ ഉണ്ടായിരുന്ന തണല്‍മരങ്ങളും വെട്ടി. വൃത്തിയാക്കാന്‍ സൗകര്യം...ഒരു തുള്ളി വെള്ളം ഭൂമിയിലേക്കിറങ്ങാതെ, വെള്ളം കെട്ടിനില്‍ക്കാതെ റോഡിലേക്ക് ഒഴുക്കിക്കളയാനുള്ള സൂത്രവും ഒപ്പിച്ചു.  ഇനി എത്ര വണ്ടി വേണേലും പാര്‍ക്ക് ചെയ്യാം.."

"അ...തെ..."

"എന്‍റെ ചേട്ടാ, ഇതൊക്കെ ആരുടെ ബുദ്ധിയാ?, ഇതിന്‍റെയൊക്കെ ഫലമാണ് ഇന്നീ അനുഭവിക്കുന്നത്. എന്തായാലും, ചേട്ടനും ചേച്ചിയും വാ, അലക്കാനും കുളിച്ചു മാറാനുള്ളതെല്ലാം എടുത്തോ, ഊണു വീട്ടിന്നാവാം, നല്ല പച്ചപ്പയറു കറിയും, ചീര തോരനും, മാമ്പുളിശ്ശേരിയും, ഉണ്ട്. പിന്നെ, അച്ചാറും., എല്ലാം വീട്ടിലുണ്ടായതാ...ജൈവകൃഷി...എന്തായാലും ചേട്ടന്‍ വാ നമുക്ക് ഒന്നിച്ചിരുന്ന് ആലോചിക്കാം, ഒരു വഴി തെളിയുമെന്നേ!!"

https://www.facebook.com/photo.php?fbid=1196200233723701&set=pb.100000012060771.-2207520000.1466505138.&type=3&theater

ആറാമിന്ദ്രിയം



ഇതു വഴി ആംബുലന്‍സ് കടന്നു പോകുമ്പോള്‍ ബ്രൂണോ ഓരിയിടും. എല്ലായിപ്പോഴുമില്ല. അതാണു കൌതുകം!

ഇന്നും അതാവര്‍ത്തിക്കുമോ?!

നേരെ എതിരെ റോഡിനപ്പുറമുള്ള, റോസിലി ആന്റിയുടെ വീട്ടിലെ നായയാണ്‌ ബ്രൂണോ.

റോസിലി ആന്റി തനിച്ചാണ് താമസം. മക്കള്‍ രണ്ടു പേര്‍ സ്റ്റേറ്റ്സ് ലാണ്. പിന്നെ, ഒരു മകളുള്ളത്. നാട്ടിലുണ്ട്. അവരുടെ മകന്‍ ഇടയ്ക്കു വന്നു നില്‍ക്കും - സാം ചേട്ടന്‍. പൊതുവേ നല്ല സ്വഭാവമാണ് എന്നാണ് തോന്നിയിട്ടുള്ളത്.

ആന്റിയുടെ വീട്ടില്‍ CCTV ഉള്‍പ്പെടെയുള്ള എല്ലാ
ആധുനിക സേഫ്ടി/സെക്യൂരിറ്റി ഉപകരണങ്ങളുമുണ്ട്‌. ദൂരെയുള്ള മക്കള്‍ക്ക്‌ ഒരു മനസ്സമാധാനം ഈ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നുണ്ടാവാം.

എന്നാല്‍ റോസിലിആന്റിക്ക് അതുണ്ടോ?

"എനിക്കു പേടിയാ മോളേ, ഇവിടെ ഒറ്റയ്ക്കിങ്ങനെ... എന്തേലും സംഭവിച്ചാല്‍ ആരറിയാനാ. പിന്നെ, സേഫ്ടി ഉപകരങ്ങളൊക്കെ ഉണ്ടായിട്ടെന്താ...? ഇതൊക്കെ മറികടക്കാന്‍ പറ്റിയ തന്ത്രങ്ങളൊക്കെ ഈ ക്രിമിനല്‍സ് ന്‍റെ കയ്യില്‍കാണും. എന്താ ആ കള്ളന്റെ പേര്? ബണ്ടി ചോറൊ? അങ്ങനെ ഏതാണ്ടാ...തലസ്ഥാനത്തെ ഏറ്റവും സുരക്ഷയുള്ള വീട്ടിലാണത്രേ മോഷ്ടിക്കാന്‍ കയറിയത്... എന്നിട്ട് എത്ര ദിവസം കഴിഞ്ഞാ പോലീസ് പിടികൂടുന്നത്? അപ്പൊ ഇതൊക്കെ അത്രേയുള്ളൂ..."

ബ്രൂണോയുടെ ഈ ശീലം ഏകദേശം രണ്ടുമാസം മുന്‍പാണ് ശ്രദ്ധയില്‍ പെട്ടത്.

അന്ന് വൈകുന്നേരം ഒരു ആറു മണിയായിക്കാണും. ഒരു ആംബുലന്‍സ്  സൈറണ്‍ മുഴക്കി പാഞ്ഞുപോയി. ആംബുലന്‍സ് അടുത്തു വരുമ്പോഴേക്കും നായ ഓരിയിടാന്‍ തുടങ്ങി.

"ബ്രൂണോ, എന്താടാാ?..
 മിണ്ടാതിരി"
റോസിലിആന്റി ബ്രുണോയെ ശാസിക്കുന്നത് ഇവിടെ കേള്‍ക്കാം.

അതത്ര കാര്യമായി തോന്നിയില്ല, മമ്മയുടെ ഫോണ്‍ വരുന്നതു വരെ.

"മോളെ, ഞാനല്‍പം വൈകും. ആകസിടെന്റ് കേസ്. ദാ ഇപ്പൊ...ഒരു പയ്യന്‍ പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണത്രേ...!" ഫോണ്‍ കട്ടായി. തിരക്കിലായിരിക്കും എന്നറിയാവുന്നതു കൊണ്ടു തരിച്ചു വിളിച്ചില്ല.

- ആ പയ്യന്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമോ? അവന്‍റെ വീട്ടുകാര്‍ക്ക് എത്ര വിഷമമായിട്ടുണ്ടാവും?

പെട്ടെന്നാണ് ഈ ചിന്ത മനസ്സിലേക്ക് വീണത്‌....ഇതുവഴി കടന്നു പോയ ആംബുലന്‍സ്...ഇതായിരുന്നോ? ബ്രുണോ നിലവിളിച്ചത് എന്തിനായിരുന്നു?

ഉടനെ ഗൂഗിളില്‍ തിരഞ്ഞു...

Can dogs sense the supernatural?

Do Dogs Have Sixth Sense About People?

കിട്ടിയത് അമ്പരപ്പിക്കുന്ന ചില അറിവുകള്‍.

ചില നായകള്‍ക്ക് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമത്രേ.! ചിലതിനു മനുഷ്യ ശരീരത്തിലെ രാസ മാറ്റങ്ങളെയും അതുവഴി ചില രോഗ ലക്ഷണങ്ങളെയും തിരിച്ചറിയാന്‍ കഴിയും എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

കൊടുങ്കാറ്റിനു വളരെ മുന്‍പു തന്നെ നായകള്‍ അസ്വസ്ഥതകളും പെരുമാറ്റ വൈകല്യങ്ങളും പ്രകടിപ്പിചിട്ടുള്ളതായി ചില യജമാനന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഇവയ്ക്ക് ആത്മാക്കളെ കാണാന്‍ കഴിയുമോ? മരണത്തെ മുന്‍കൂട്ടി കാണാന്‍ കഴിയുമോ?

അതിനു വ്യക്തമായ ഒരുത്തരം കിട്ടിയില്ല. തിരച്ചിലിന്റെ ശക്തി പോരാഞ്ഞിട്ടാവും.

ആകാംക്ഷയോടെ കാത്തിരിപ്പിനൊടുവില്‍ ഒമ്പതു മണിയോടെ മമ്മയെത്തി.

"ആ പയ്യന്‍ രെക്ഷപ്പെട്ടോ, മമ്മാ?"

"ഇല്ല മോളെ, ഹോസ്പിറ്റലില്‍ എത്തുന്നതിനു മുക്കാല്‍ മണിക്കൂര്‍ മുന്‍പെങ്കിലും മരണം നടന്നു കഴിഞ്ഞിട്ടുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്‌"

ഇവിടുന്നു ആശുപത്രി യിലേക്ക് അരമണിക്കൂര്‍ എങ്കിലും കാണും...

അപ്പോള്‍....അപ്പോള്‍ ബ്രൂണോ....

പിന്നീട് ഇതു തന്നെ പല തവണ ആവര്‍ത്തിച്ചു...

ഒരിക്കല്‍ പ്രേമ നൈരാശ്യത്തിന് ഒരു പതിനഞ്ചു കാരിയുടെ ആത്മഹത്യാശ്രമം.

മറ്റൊരിക്കല്‍, തന്‍റെ പുത്തന്‍ ബൈക്കില്‍ കന്നിയാത്രയില്‍ തന്നെ പൊലിഞ്ഞ മറ്റൊരു കൌമാരം. അമ്മ പുറകെ വന്നു കൊണ്ടുകൊടുത്ത ഹെല്‍മറ്റ് നിരസിച്ചു പോയതാണ്, സ്മാര്‍ട്ട് ഫോണിന് സ്ക്രാച് ഗാര്‍ഡ് വാങ്ങാന്‍. തലയ്ക്കായിരുന്നു പരിക്ക്.

അങ്ങനെ നാലോ അഞ്ചോ കേസുകള്‍..

എന്നാല്‍, ആംബുലന്‍സ് കാലിയായി പോകുമ്പോഴോ, രോഗികളുമായി പോകുമ്പോഴോ ബ്രൂണോ കരയാറില്ല. ഡെഡ്ബോഡി ഉണ്ടെങ്കില്‍ മാത്രം. അതുറപ്പിക്കാന്‍ പിന്നെയും നിരീക്ഷണം വേണ്ടി വന്നു. പല തവണ ശരിയാണ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രുണോ ശാന്തനാണ്.

പിന്നെ, ചെയ്തത്, സാം ചേട്ടനെ കൂട്ടുപിടിക്കലാണ്.

"ചേട്ടാ, ആ CCTV ക്യാമറ ഒന്നു തിരിച്ചു വെക്കാമോ, ബ്രുണോയുടെ കൂടിനു നേരെ? ഗേറ്റ്നു നേരെയുള്ളതല്ല, രണ്ടാമത്തേത്..."

"എന്തിനാടീ....?!"

"അതു വൈകീട്ടു പറയാം...."

അങ്ങനെ അന്നു വൈകീട്ട് രണ്ടാമതൊരാള്‍ കൂടി കാര്യമറിഞ്ഞു. ക്യാമറ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, കാര്യമായൊന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നുപോയി. സാം ചേട്ടനെയും കുറച്ച് ദിവസമായി കണ്ടില്ല. എവിടെപ്പോയോ എന്തോ? ഇക്കാര്യം മറന്നുതുടങ്ങിയിരുന്നു...

പപ്പക്ക് ഒന്നു ഫോണ്‍ ചെയ്തു നോക്കാം. RTI ആക്ടിവിസ്റ്റുകളു ടെ ഏതോ മീറ്റിങ്ങിനു പോയതാണ്. തലസ്ഥാനത്തെ ചില ഉന്നതന്‍മാരുള്‍പ്പെട്ട അഴിമതിക്കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം.

"ആ, മോളേ, സ്റ്റേഷന്‍ അടുക്കാറായി ഒരു അര-മുക്കാല്‍ മണിക്കൂര്‍.ഓക്കെ "

"വരുമ്പോ കുറച്ച്  ഫ്രൂട്ട്സു കൂടി വാങ്ങാന്‍ പറ മോളെ എല്ലാം തീരാറായി " മമ്മ, അടുക്കളയില്‍ നിന്ന് .

"ഫോണ്‍ വെച്ചു മമ്മാ..."

"ആ, വെയ്ക്കും. അറിയാം. അവനവനു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വെയ്ക്കാം"

"മമ്മാാ, ചിലപ്പോള്‍ കട്ടായതാവും, ട്രെയിനില്‍ അല്ലേ?"

"നീ അല്ലെങ്കിലും പപ്പയുടെ മോളല്ലേ?"

ഈ പരിഭവമൊക്കെ വെറുതെയാണ്, രണ്ടു പേരും തമ്മലുള്ള പൊരുത്തവും സ്വരച്ചേര്‍ച്ചയും അത്ഭുപ്പെടുത്തും.

പിന്നെ, ടീവിയിലേക്കു തിരിഞ്ഞു. കോമഡി സീന്‍ കണ്ടു രസിച്ചിരിക്കംമ്പോഴാണ് അകലെ നിന്നും ആമ്പുലന്‍സിന്റെ സൈറണ്‍. ഒപ്പം ബ്രൂണോയുടെയും.

"ഇന്നെന്താണാവോ?"
നഴ്സിംങ് സൂപ്രണ്ടിന് വീട്ടിലും ആവലാതി.

"ആരായാലും ആള്‍ പോയിക്കഴിഞ്ഞിരിക്കുന്നു"

"അതു നിനക്കെങ്ങനെയറിയാം,?! വെറുതെ വല്ലതും പറയരുത്" മമ്മ ദേഷ്യപ്പെട്ടു.

"മമ്മാ ഞാന്‍..."

സൈറണ്‍ അകന്നു പോകുന്നതോടൊപ്പം, ബ്രൂണോയുടെ കരച്ചില്‍ നേര്‍ത്തുവന്നു

*INTERMISSION*

https://www.facebook.com/photo.php?fbid=1190136010996790&set=pb.100000012060771.-2207520000.1466505138.&type=3&theater