Saturday, 10 December 2016
നിറഭേദങ്ങള്‍
സമയം ഒമ്പത് കഴിഞ്ഞിരിക്കുന്നു.
മോളുടെ ഡാന്‍സ് ക്ലാസ്സ് കഴിയാന്‍ എന്നെത്തെക്കാളും വൈകി....
ശ്രീബാലേശ്വര്‍ മന്ദിറിനു പിന്നിലാണ് ഈ സ്ഥാപനം. ഇവിടെനിന്നും ഒരു പത്തു മിനിറ്റ് നടക്കാനുണ്ടാകും വീട്ടിലേക്ക്.
"ജല്‍ദി ചല്‍ മോളെ....നമ്മള്‍ വൈകി...."
"അതിനെന്താ അമ്മേ...റോഡില്‍ തിരക്കുണ്ടല്ലോ...."
ശരിയാണ്,....റോഡില്‍ആളുകളും വാഹനങ്ങളും നല്ല വെളിച്ചവും ഉണ്ട്....പക്ഷെ, പൊതുവേ 'സുരക്ഷിതമായ സ്ഥലം' എന്ന സല്‍പ്പേരിനു കളങ്കമായി അടുത്തിടെയുണ്ടായ ഒരുസംഭവം.
ഏതാണ്ട് എട്ടരയോടടുപ്പിച്ചാണ്...'സന്ത് നിരങ്കാരി മാര്‍ഗി'ലുള്ള ശിവ്മന്ദിറിനുസമീപം ഒരു ചെയിന്‍ സ്നാച്ചിംഗ് ഇന്‍സിഡന്റ്റ്. ശ്രമം പരാജയപ്പെടുമെന്നു കണ്ടപ്പോള്‍ അക്രമികള്‍ ആ സ്ത്രീയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു...കേട്ടപ്പോള്‍ നടുങ്ങിപ്പോയി. തിങ്കളാഴ്ചകളില്‍ ആ മന്ദിറില്‍ മുടങ്ങാതെ പോകാറുള്ളതാണ്...
തിടുക്കത്തില്‍ നടക്കുന്നതിനിടയില്‍ പുറകില്‍ നിന്നൊരു വിളി....
"ദീദി..."
ഒരു ബലൂണ്‍വാല....പത്തിരുപത്തഞ്ചു വയസ്സു തോന്നിക്കും...കയ്യില്‍ നിറയെ വിവിധ നിറത്തിലുള്ള ബലൂണുകള്‍...
"ഇന്നു ബലൂണ്‍ ഒന്നും വിറ്റുപോയില്ല ദീദി....രണ്ടെണ്ണം വാങ്ങൂ....മോള്‍ക്ക് കളിക്കാന്‍....ഇഷ്ടമാവും...നല്ല ബലൂണുകള്‍, നോക്കൂ...." ബംഗാളിചുവയുള്ള ഹിന്ദിയില്‍ അയാള്‍ പറഞ്ഞു.
മോളുടെ മുഖത്ത് ഞാനത്ര കൊച്ചുകുട്ടിയൊന്നുമല്ല എന്ന ഭാവം.
"ഇപ്പോള്‍ വേണ്ട..."
വേഗം നടക്കാം....
"ദീദി..." വീണ്ടും പുറകെ കൂടിയോ?
ഇയാള്‍ ഇതെന്തിനുള്ള പുറപ്പാടാണ്...ഹേ ഭഗവാന്‍...വല്ല കള്ളനോ പിടിച്ചുപറിക്കാരാനോ ആയിരിക്കുമോ? കഴുത്തിലെ മാലയില്‍ മുറുകെപ്പിടിച്ചു...ചെറുതാണ്, എന്നാലും...ദുപ്പട്ടകൊണ്ടു മറക്കാന്‍ ഒരു ശ്രമം നടത്തി... സുമംഗലിയായ സ്ത്രീക്ക് മംഗല്യസൂത്രം പരമപ്രധാനമാണ്...
ബാഗിലുള്ള പെപ്പെര്‍ സ്പ്രേയിലേക്ക് കൈ നീണ്ടു...ഒരു മുന്‍കരുതലിനു സൂക്ഷിക്കുന്നതാണ്. ഒരിക്കലും ഉപയോഗിക്കേണ്ടി വരാതിരിക്കട്ടെ എന്നപ്രാര്‍ത്ഥനയോടെ.
"എന്‍റെ കുഞ്ഞുമോള്‍....അവള്‍ക്കു വിശക്കുന്നുണ്ടാവും...പാവം ഇന്നൊന്നും കഴിക്കാന്‍ കൊടുക്കാന്‍ എനിക്കു കഴിഞ്ഞില്ല ദീദി....ദയവായി ഒരുബലൂണ്‍ എങ്കിലുംവാങ്ങൂ...."
അപ്പോഴാണ് അതു ശ്രദ്ധിച്ചത്...നിറമുള്ള ബലൂണുകള്‍ക്കിടയില്‍ തീരെ നിറംമങ്ങിയ ഒരു കൊച്ചുമുഖം....ദൈന്യതയാര്‍ന്ന കണ്ണുകള്‍...പെട്ടെന്ന് ആ മുഖത്ത് ഒരുപുഞ്ചിരി വിടര്‍ന്നു...ഒരുപുഞ്ചിരി തിരിച്ചും സമ്മാനിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...അത്രക്കും നിഷ്കളങ്കമായ പുഞ്ചിരി...
ഒരുനിമിഷം ചിന്തിച്ചു....എന്തു വേണം.?
"അമ്മേ, ചിലപ്പോള്‍ അയാള്‍ സത്യമല്ല പറയുന്നതെങ്കിലോ?..." കുഞ്ഞു സംശയം...
എന്തോ, അങ്ങനെയാണെന്നു തോന്നുന്നില്ല
കുറച്ചു പൈസകൊടുത്താലോ?
ഒരു പക്ഷേ ഇയാള്‍ അതുകൊണ്ടുപോയി മദ്യപിച്ചാലോ...?
"നിങ്ങള്‍ ഒരു കാര്യം ചെയ്യൂ...ആ നാക്കയില്‍, മൂലയില്‍ ഒരുകടയുണ്ട്....അവിടേക്ക് വരൂ...ഭക്ഷണം വാങ്ങിത്തരാം..."
"ശരി, ദീദി"
അപ്പോള്‍ ഇയാള്‍ പറഞ്ഞത് ശരിയാവാനാണു സാധ്യത...അല്ലെങ്കില്‍, പൈസ മതിയെന്ന് പറയുമായിരുന്നു...
വേഗം നടന്നു...മോള്‍ക്കു നാളെ എക്സാം ഉള്ളതാണ്...ചെന്നിട്ടുവേണം ഗുസ്തിപിടിക്കാന്‍
-വഴിനീളെ സംശയങ്ങള്‍....അയാള്‍ എന്താണ് അങ്ങിനെ? അയാള്‍ക്ക് നല്ല ജോലിയില്ലേ? എന്താ ഇല്ലാത്തത്? ആകുഞ്ഞിന്‍റെ അമ്മഎവിടെ?
മെയിന്‍ റോഡ് ക്രോസ് ചെയ്തുകടയുടെ മുന്നില്‍ എത്തുമ്പോഴേക്കും അയാളും കുഞ്ഞും അവിടെ കാത്തുനില്‍പ്പുണ്ട്...കുഞ്ഞിന്‍റെ മുഖത്ത് അതേ നിഷ്കളങ്കമായചിരി...ഈ നിഷ്കളങ്കതക്ക് എല്ലാം മനസ്സിലാവുന്നുണ്ടോ?
ഇത്തരം കടകള്‍ ഇവിടെ എല്ലാ കോര്‍ണര്‍-ലുംകാണും. പ്രധാന ഷോപ്പില്‍ ബേക്കറിപലഹാരങ്ങളും ശീതളപാനീയങ്ങളും ഒക്കെയാനുണ്ടാവുക...പിന്നെ, കൊച്ചു കൊച്ചു സ്റ്റാളുകള്‍... ഒന്നില്‍ ചായ/കാപ്പി, പിന്നെ ഫ്രഷ് ജ്യൂസ്, ഫ്രാങ്കി/റോള്‍, ധാബേലി/വടാപാവ്/പാവ്ബാജി എല്ലാം, പാനിപൂരി, സാന്‍വിച് പിന്നെ ദോശ, ഇഡ്ഡലി, ഊത്തപ്പം, വട എല്ലാം കൂടിയുള്ള ഒരു സെറ്റപ്പ് ഏറ്റവുംഅവസാനം പാന്‍മസാല.
ഇടയ്ക്കു വല്ലപ്പോഴും വാങ്ങുന്നത്കാരണം ദോശ കടക്കാരനെ പരിചയമുണ്ട്...ഒരു പൊന്നപ്പ. മംഗലാപുരം സ്വദേശി...
"ഗുഡ്മോണിംഗ് മാഡം... എന്തുവേണം മാഡം, ദോശ, ഊത്തപ്പം, വട, ..."
എപ്പോള്‍ കണ്ടാലും ഗുഡ്മോണിംഗ്....അതിനു ന്യായീകരണവുമുണ്ട്. ഒരാളെ ഒരു ദിവസം ആദ്യം കാണുകയാണെങ്കില്‍ അങ്ങനെപറയാമത്രേ!
"ദാ, ഇയാള്‍ക്കു രണ്ടു മസാലദോശ കൊടുക്കൂ..."
"ഒന്ന് പാര്‍സല്‍ മതി ദീദി...." ബലൂണ്‍വാല ഇടയ്ക്കുകയറി പറഞ്ഞു.
"എന്നാല്‍ മൂന്നെ\ണ്ണം ആയിക്കോട്ടെ, പൊന്നപ്പാ...ഒന്നു പാര്‍സല്‍...."
" രണ്ടെണ്ണം റെഡിയാണ് മാഡം...ഇതാ...കഴിക്കുംബോഴേക്കും പാര്‍സല്‍ തയ്യാറാവും..."
"കഴിച്ചോളൂ..." വാങ്ങി അയാള്‍ക്കു കൊടുത്തു...അതുകൈപറ്റുമ്പോള്‍ അയാളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു....
അയാള്‍ വേഗം ബലൂണും ഭാണ്ടവും മകളെയും ഒഴിഞ്ഞൊരുഭാഗത്ത് താഴെയിരുത്തി. കുഞ്ഞിനെ ഊട്ടാന്‍ തുടങ്ങി...ചൂട് അധികം ഇല്ലാത്തതോണ്ടാവും കുഞ്ഞുവേഗം കഴിക്കുന്നുണ്ട്....അതോ വിശപ്പിന്‍റെ ചൂട് ഏറിയിട്ടോ?
അയാള്‍ ആകാശത്തെ ചന്ദ്രനെ നോക്കി ഒരു ബംഗാളി താരാട്ട് മൂളാന്‍ തുടങ്ങി:
"ചാന്ദ് ഉഠേ ചേയ്,
ഫൂല്‍ ഫുഠേ ചേയ്,
കദം തൊലായ് കേയ്,
ഹാഥി നാചേയ്, ഗോഡാ നാചേയ്,
ജോയ് ഷോണാര്‍ ബീയേ...
ചാന്ദ് ......"
ഓരോ തവണ ഭക്ഷണം ഇറക്കുമ്പോഴും പുഞ്ചിരിയോടെ നോക്കുന്നുമുണ്ട്....ഇടക്കിടെ വര്‍ണബലൂണുകളില്‍ താരാട്ടിനൊപ്പം താളം പിടിക്കുന്നുമുണ്ട്....
അപ്പോഴേക്കും മോളും അവരോടൊപ്പം കൂടി ആകുഞ്ഞിനെ കളിപ്പിക്കാന്‍ തുടങ്ങി...നേരത്തേ സംശയം പറഞ്ഞയാളാണ്...ഇത്രേയുള്ളൂ കുട്ടികളുടെകാര്യം. ഈ കുട്ടിയുടെ നാളത്തെ പരീക്ഷയുടെ കാര്യം.... സംശയമാവും!
ഇതിനിടയില്‍ ബീറ്റ് പോലീസുകാരന്‍ എവിടെന്നോ പ്രത്യക്ഷപ്പെട്ടു. "ഹട്ട് ജാ, സാലേ,.തു ഇധര്‍ ഭി." ബലൂണ്‍വാല എല്ലാം വാരിയെടുക്കാന്‍ തിടുക്കം കൂട്ടി...ഹവില്‍ദാരെ കണ്ട് കുഞ്ഞിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു...മോളും അമ്പരന്നു പിന്നോട്ട്മാറി..
"ഹേയ്, എന്താപ്രശ്നം? ഞാനാണ് അയാള്‍ക്കു ഭക്ഷണം വാങ്ങികൊടുത്തത്...:അയാള്‍ അതു സമാധാനമായിട്ടു കഴിച്ചിട്ടു പോയ്‌ക്കൊട്ടെ"
"മാഡം, ഇവരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല...മാത്രമല്ല, പുതിയ കമ്മിഷണര്‍ വളരെ കര്‍ക്കശക്കാരനാണ്...."
"ആ, കമ്മിഷണറോട് ഞാന്‍ പറഞ്ഞോളാം..."
പെട്ടന്ന്, കുഞ്ഞുതാളം പിടിച്ചുകൊണ്ടിരുന്ന ബലൂണുകളില്‍ ഒന്നുപൊട്ടി....
പോലീസുകാരന്‍ ഒതുങ്ങി...അവിടെനിന്ന് മാറി നിന്നു'
അതുകണ്ട് കുഞ്ഞിന്‍റെ മുഖത്ത് പാല്‍പുഞ്ചിരി വീണ്ടുംതെളിഞ്ഞു...
പൊന്നപ്പക്കു പൈസ കൊടുക്കുന്നതിനിടയില്‍ ഓര്‍മിപ്പിച്ചു: "പാര്‍സല്‍ അയാള്‍ക്കു കൊടുക്കണം"
"ഓക്കെ മാഡം,അല്ല ഒരുസംശയം, അയാള്‍ക്ക് എന്തിനാണ് ഇങ്ങനെ ഭക്ഷണം വാങ്ങികൊടുക്കുന്നത്? ഇവരെയൊക്കെ വിശ്വസിക്കാന്‍ പറ്റുമോ?"
"പൊന്നപ്പ, ഇവിടെ എത്രവര്‍ഷം മുന്‍പാണ് വന്നത്?"
"എട്ടു വര്‍ഷമായി മാഡം"
"തുടക്കത്തില്‍ ഭക്ഷണം കിട്ടാന്‍ പോലും ബുദ്ധിമുട്ടിക്കാണില്ലേ"
"ഉണ്ട് മാഡം, തീര്‍ച്ചയായും പൈപ്പ് വെള്ളം മാത്രം കുടിച്ചു എത്രയോ ദിവസങ്ങള്‍....എല്ലാം ഓര്‍മയുണ്ട്"
"അന്നു നിങ്ങളെആരെങ്കിലുമൊക്കെ സഹായിച്ചുകാണില്ലേ?"
"തീര്‍ച്ചയായും..."
"ഗജാ തുരഗ സഹസ്രം
ഗോകുലം കോടിദാനം
കനക രജതപത്രം
മേതിനി സാഗരന്തം
ഉപയകുല വിശുദ്ധം,
കോടി കന്യാപ്രദാനം,
നഹി, നഹി, ബഹുദാനം
അന്നദാനം സമാനം" എന്നാണ് പുരാണങ്ങള്‍ പറയുന്നത്"
"മത്ലബ്?"
"അതായത്, ആയിരം ആനകള്‍, കുതിരകള്‍ നൂറുലക്ഷം പശുക്കള്‍, അസംഖ്യം സ്വര്‍ണം വെള്ളി, കടലോളം ഭൂമി, നിങ്ങളുടെ കുടുംബത്തിന്‍റെ മുഴുവന്‍ സേവനങ്ങളും, നൂറുലക്ഷം കന്യാധാനം ഇവയൊന്നും ഒരിക്കലും അന്നദാനത്തോളം പുണ്യം തരുന്നതല്ലത്രേ...അന്നദാനം മഹാദാനം "
"സോറി മാഡം, ഇനിഎന്നും രാത്രി ഞാന്‍ അയാള്‍ക്കു ഭക്ഷണം കൊടുക്കാം...എന്നും എന്തെങ്കിലുമൊക്കെകാണും ഒമ്പതരക്ക് കടയടക്കും അതിനുമുന്‍പ് വന്നാല്‍ മതി, യാര്‍, സവാ നൌവ് ബജേ സെ പഹലേ ആനാ, തുംകോ ഖാന മിലേഗാ ഇധര്‍, "
"മാഫ് കീജിയേ ഭായ്, എന്നും എനിക്കു ബലൂണ്‍ വിറ്റ് പൈസകിട്ടാറുണ്ട്, അതുമതിയാകും...മാത്രമല്ല, കുടിലില്‍ ഭാര്യ തനിച്ചാണ്...അപ്പുറത്തുമിപ്പുറത്തുമൊക്കെ ചട്ടമ്പികള്‍ ഉള്ളതാണ്...വേഗം പോണം... ഇന്നുശരിക്കുംവൈകി...നന്ദിയുണ്ട് ദീദി, നന്ദിയുണ്ട്ഭായ്..."
"ടീഖ് ഹേ, കഭി ഭി ആനാ...ഖാന തെരെ ലിയെ തയ്യാര്‍ രഹേഗാ..." പൊന്നപ്പയുടെ വാഗ്ദാനം അത്ഭുതപ്പെടുത്തി.
" ഹേയ് ബലൂണ്‍വാല, നിങ്ങളുടെ ഭാര്യ വീട്ടുജോലികളൊക്കെ ചെയ്യുമോ? എങ്കില്‍ എനിക്ക് ഒരാളെ ആവശ്യമുണ്ട്...."
"ചെയ്തിരുന്നു ദീദി, കിട്ടുന്ന പൈസയൊന്നും വീട്ടില്‍ വെക്കാന്‍ പറ്റില്ല...എല്ലാം ഈ ഹവില്‍ദാര്‍മാര്‍ അല്ലെങ്കില്‍ അവരുടെ ആളുകള്‍ വന്നു തട്ടിപ്പറിക്കും....ഞങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഒന്നും ഇല്ലല്ലോ? ദീദി, എന്റെ പേര് മുഹമ്മദ് അഷറഫുല്‍ എന്നാണ്."
-അതു ശരി, ഇവരെ വിശ്വസിക്കാന്‍ കൊള്ളില്ല, പക്ഷെ, ഇവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പൈസയെ വിശ്വസിക്കാം.
"അതൊക്കെ, വഴിയുണ്ടാക്കാം അഷറഫുല്‍, വന്നോളൂ...ഇതാ അഡ്രസ്"
"ബഹുത് ബഹുത് ശുക്രിയാ മാഡം....ചല്‍താ ഹും"
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി....
ഒക്കത്തിരുന്ന കുഞ്ഞു കൈനീട്ടി അയാളുടെ കണ്ണീര്‍ തുടച്ചു. പിന്നെ, തെരുതെരെ ഉമ്മവെച്ചു. ആശ്വാസഉമ്മകള്‍...!
അച്ഛന്റെ തോളത്തിരുന്നു, കൈവീശി നടന്നകലുംബോഴും കുഞ്ഞിന്റെ മുഖത്ത് നിഷ്പുകളങ്കമായ ആ പുഞ്ചിരി തെളിഞ്ഞുനിന്നു....താരാട്ട് പതുക്കെ അകന്നു പോയി:
...''ചാന്ദ് ഉഠേ ചേയ്"....!
Tuesday, 21 June 2016
ടൈല്‍സ്
"ചേട്ടനെന്താ, ഗേറ്റിനു വെളിയില്‍ .തന്നെ നിന്നു കളഞ്ഞത്...? ആരെയൊ കാത്തു നില്‍ക്ക്വാണെന്ന് തോന്നുന്നു...?!"
"ഞാനോ? ശ്ശ്...ശ്രീമതി അകത്ത് ഇരിക്കപ്പൊറുതി തരണില്ല. ആ ടാങ്കര്‍ ലോറി ഇതു വരെ വന്നില്ലെന്നേ....ഒരു തുള്ളി വെള്ളമില്ല.... ഈ കാരണം പറഞ്ഞ് വേലക്കാരിയും പിണങ്ങിപ്പോയി...അടുക്കളപ്പണി മുതല്‍ അലക്കും കുളിയും വരെ മുടങ്ങി..... അല്ലെങ്കിലും ഈ മുനിസിപ്പാലിറ്റിക്കാരും കോര്‍പറേഷന്‍ കാരും ഒക്കെ കണക്കാ...ഒരു നിഷ്ഠയുമില്ല...അല്ല, താനിതെവിടെ പോയതാ ഈ നേരത്ത്?"
"മഴക്കാലം തുടങ്ങാറായില്ലേ?, rain water harvesting, മഴ വെള്ള സംഭരണികള്‍...അങ്ങനെ ചില പ്ലാനുകള്‍ ഉണ്ട്...അതിനു വേണ്ടി ടൌണ്‍ വരെ ഒന്നു പോയി "
"അതിനു നിങ്ങള്‍ക്ക് വെള്ളത്തിന് ബുദ്ധിമുട്ടില്ലല്ലോ?, ഉണ്ടോ?"
"ഇപ്പോഴില്ല, നാളെ ഉണ്ടായിക്കൂടെന്നില്ലല്ലോ? ഹൊ! എന്താ ചൂട്? നാല്‍പതു ഡിഗ്രി ആവുംന്ന് ഒക്കെയാ പറയണേ"
"ഹൊ! ആ കാര്യമൊന്നും പറയാതിരിക്യാ ഭേദം..."
"അല്ല, ചേട്ടാ, അപ്പോ ഇവിടത്തെ കിണര്‍....?!"
"അതു കഴിഞ്ഞ വര്‍ഷം വേനലില്‍ തന്നെ വറ്റിയല്ലോ. ചേറെടുത്ത് ആഴം കൂട്ടിയിട്ടും രക്ഷയില്ലാ...ഇനിയിപ്പോ മഴ തുടങ്ങുന്നത് വരെ എങ്ങനെ കഴിച്ചു കൂട്ടും എന്നൊരു പിടീല്ല..."
"ചേട്ടന്‍ സമാധാനിക്ക്, വഴിയുണ്ടാക്കാം...അല്ല, അപ്പൊ, ഈ വീട് വിറ്റ്, വേറെ എങ്ങോട്ടെങ്കിലും മാറിയാലോ...അങ്ങനെ ആലോചിച്ചോ??"
"അതിനി, മഴക്കാലത്തു പോലും നടക്കുമെന്ന് തോന്നുന്നില്ല....ഇവിടത്തെ കിണറ്റില്‍ വെള്ളമില്ലെന്നുള്ള കാര്യം ഇപ്പോള്‍ തന്നെ നാട്ടില്‍ മുഴുവന്‍ പാട്ടാണ്. "
"മൊത്തം എത്ര സെന്റുണ്ടെന്നാ പറഞ്ഞത്?"
"പന്ത്രണ്ടു സെന്റ്. അതില്‍ അഞ്ചു സെന്റോളം വീടുണ്ടാകും...."
"ബാക്കി, മുഴുവന്‍ ടൈല്‍സ് ഇട്ടു, അല്ലേ?"
"അതെ!"
"കൊള്ളാം, കാണാന്‍ നല്ല ഭംഗി, പിന്നെ, കാലില്‍ മണ്ണും ചെളിയും പറ്റില്ല. പുല്ലു വളരില്ല...കരിയില വീഴാതിരിക്കാന്‍ ഉണ്ടായിരുന്ന തണല്‍മരങ്ങളും വെട്ടി. വൃത്തിയാക്കാന്‍ സൗകര്യം...ഒരു തുള്ളി വെള്ളം ഭൂമിയിലേക്കിറങ്ങാതെ, വെള്ളം കെട്ടിനില്‍ക്കാതെ റോഡിലേക്ക് ഒഴുക്കിക്കളയാനുള്ള സൂത്രവും ഒപ്പിച്ചു. ഇനി എത്ര വണ്ടി വേണേലും പാര്‍ക്ക് ചെയ്യാം.."
"അ...തെ..."
"എന്‍റെ ചേട്ടാ, ഇതൊക്കെ ആരുടെ ബുദ്ധിയാ?, ഇതിന്‍റെയൊക്കെ ഫലമാണ് ഇന്നീ അനുഭവിക്കുന്നത്. എന്തായാലും, ചേട്ടനും ചേച്ചിയും വാ, അലക്കാനും കുളിച്ചു മാറാനുള്ളതെല്ലാം എടുത്തോ, ഊണു വീട്ടിന്നാവാം, നല്ല പച്ചപ്പയറു കറിയും, ചീര തോരനും, മാമ്പുളിശ്ശേരിയും, ഉണ്ട്. പിന്നെ, അച്ചാറും., എല്ലാം വീട്ടിലുണ്ടായതാ...ജൈവകൃഷി...എന്തായാലും ചേട്ടന്‍ വാ നമുക്ക് ഒന്നിച്ചിരുന്ന് ആലോചിക്കാം, ഒരു വഴി തെളിയുമെന്നേ!!"
https://www.facebook.com/photo.php?fbid=1196200233723701&set=pb.100000012060771.-2207520000.1466505138.&type=3&theater
ആറാമിന്ദ്രിയം
ഇതു വഴി ആംബുലന്‍സ് കടന്നു പോകുമ്പോള്‍ ബ്രൂണോ ഓരിയിടും. എല്ലായിപ്പോഴുമില്ല. അതാണു കൌതുകം!
ഇന്നും അതാവര്‍ത്തിക്കുമോ?!
നേരെ എതിരെ റോഡിനപ്പുറമുള്ള, റോസിലി ആന്റിയുടെ വീട്ടിലെ നായയാണ് ബ്രൂണോ.
റോസിലി ആന്റി തനിച്ചാണ് താമസം. മക്കള്‍ രണ്ടു പേര്‍ സ്റ്റേറ്റ്സ് ലാണ്. പിന്നെ, ഒരു മകളുള്ളത്. നാട്ടിലുണ്ട്. അവരുടെ മകന്‍ ഇടയ്ക്കു വന്നു നില്‍ക്കും - സാം ചേട്ടന്‍. പൊതുവേ നല്ല സ്വഭാവമാണ് എന്നാണ് തോന്നിയിട്ടുള്ളത്.
ആന്റിയുടെ വീട്ടില്‍ CCTV ഉള്‍പ്പെടെയുള്ള എല്ലാ
ആധുനിക സേഫ്ടി/സെക്യൂരിറ്റി ഉപകരണങ്ങളുമുണ്ട്. ദൂരെയുള്ള മക്കള്‍ക്ക് ഒരു മനസ്സമാധാനം ഈ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നുണ്ടാവാം.
എന്നാല്‍ റോസിലിആന്റിക്ക് അതുണ്ടോ?
"എനിക്കു പേടിയാ മോളേ, ഇവിടെ ഒറ്റയ്ക്കിങ്ങനെ... എന്തേലും സംഭവിച്ചാല്‍ ആരറിയാനാ. പിന്നെ, സേഫ്ടി ഉപകരങ്ങളൊക്കെ ഉണ്ടായിട്ടെന്താ...? ഇതൊക്കെ മറികടക്കാന്‍ പറ്റിയ തന്ത്രങ്ങളൊക്കെ ഈ ക്രിമിനല്‍സ് ന്‍റെ കയ്യില്‍കാണും. എന്താ ആ കള്ളന്റെ പേര്? ബണ്ടി ചോറൊ? അങ്ങനെ ഏതാണ്ടാ...തലസ്ഥാനത്തെ ഏറ്റവും സുരക്ഷയുള്ള വീട്ടിലാണത്രേ മോഷ്ടിക്കാന്‍ കയറിയത്... എന്നിട്ട് എത്ര ദിവസം കഴിഞ്ഞാ പോലീസ് പിടികൂടുന്നത്? അപ്പൊ ഇതൊക്കെ അത്രേയുള്ളൂ..."
ബ്രൂണോയുടെ ഈ ശീലം ഏകദേശം രണ്ടുമാസം മുന്‍പാണ് ശ്രദ്ധയില്‍ പെട്ടത്.
അന്ന് വൈകുന്നേരം ഒരു ആറു മണിയായിക്കാണും. ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കി പാഞ്ഞുപോയി. ആംബുലന്‍സ് അടുത്തു വരുമ്പോഴേക്കും നായ ഓരിയിടാന്‍ തുടങ്ങി.
"ബ്രൂണോ, എന്താടാാ?..
മിണ്ടാതിരി"
റോസിലിആന്റി ബ്രുണോയെ ശാസിക്കുന്നത് ഇവിടെ കേള്‍ക്കാം.
അതത്ര കാര്യമായി തോന്നിയില്ല, മമ്മയുടെ ഫോണ്‍ വരുന്നതു വരെ.
"മോളെ, ഞാനല്‍പം വൈകും. ആകസിടെന്റ് കേസ്. ദാ ഇപ്പൊ...ഒരു പയ്യന്‍ പാഞ്ഞു വരുന്ന ട്രെയിനിനു മുന്നില്‍ നിന്നു സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണത്രേ...!" ഫോണ്‍ കട്ടായി. തിരക്കിലായിരിക്കും എന്നറിയാവുന്നതു കൊണ്ടു തരിച്ചു വിളിച്ചില്ല.
- ആ പയ്യന്‍ രക്ഷപ്പെട്ടിട്ടുണ്ടാവുമോ? അവന്‍റെ വീട്ടുകാര്‍ക്ക് എത്ര വിഷമമായിട്ടുണ്ടാവും?
പെട്ടെന്നാണ് ഈ ചിന്ത മനസ്സിലേക്ക് വീണത്....ഇതുവഴി കടന്നു പോയ ആംബുലന്‍സ്...ഇതായിരുന്നോ? ബ്രുണോ നിലവിളിച്ചത് എന്തിനായിരുന്നു?
ഉടനെ ഗൂഗിളില്‍ തിരഞ്ഞു...
Can dogs sense the supernatural?
Do Dogs Have Sixth Sense About People?
കിട്ടിയത് അമ്പരപ്പിക്കുന്ന ചില അറിവുകള്‍.
ചില നായകള്‍ക്ക് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുമത്രേ.! ചിലതിനു മനുഷ്യ ശരീരത്തിലെ രാസ മാറ്റങ്ങളെയും അതുവഴി ചില രോഗ ലക്ഷണങ്ങളെയും തിരിച്ചറിയാന്‍ കഴിയും എന്നും റിപ്പോര്‍ട്ട് ഉണ്ട്.
കൊടുങ്കാറ്റിനു വളരെ മുന്‍പു തന്നെ നായകള്‍ അസ്വസ്ഥതകളും പെരുമാറ്റ വൈകല്യങ്ങളും പ്രകടിപ്പിചിട്ടുള്ളതായി ചില യജമാനന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഇവയ്ക്ക് ആത്മാക്കളെ കാണാന്‍ കഴിയുമോ? മരണത്തെ മുന്‍കൂട്ടി കാണാന്‍ കഴിയുമോ?
അതിനു വ്യക്തമായ ഒരുത്തരം കിട്ടിയില്ല. തിരച്ചിലിന്റെ ശക്തി പോരാഞ്ഞിട്ടാവും.
ആകാംക്ഷയോടെ കാത്തിരിപ്പിനൊടുവില്‍ ഒമ്പതു മണിയോടെ മമ്മയെത്തി.
"ആ പയ്യന്‍ രെക്ഷപ്പെട്ടോ, മമ്മാ?"
"ഇല്ല മോളെ, ഹോസ്പിറ്റലില്‍ എത്തുന്നതിനു മുക്കാല്‍ മണിക്കൂര്‍ മുന്‍പെങ്കിലും മരണം നടന്നു കഴിഞ്ഞിട്ടുണ്ടാവും എന്നാണ് റിപ്പോര്‍ട്ട്"
ഇവിടുന്നു ആശുപത്രി യിലേക്ക് അരമണിക്കൂര്‍ എങ്കിലും കാണും...
അപ്പോള്‍....അപ്പോള്‍ ബ്രൂണോ....
പിന്നീട് ഇതു തന്നെ പല തവണ ആവര്‍ത്തിച്ചു...
ഒരിക്കല്‍ പ്രേമ നൈരാശ്യത്തിന് ഒരു പതിനഞ്ചു കാരിയുടെ ആത്മഹത്യാശ്രമം.
മറ്റൊരിക്കല്‍, തന്‍റെ പുത്തന്‍ ബൈക്കില്‍ കന്നിയാത്രയില്‍ തന്നെ പൊലിഞ്ഞ മറ്റൊരു കൌമാരം. അമ്മ പുറകെ വന്നു കൊണ്ടുകൊടുത്ത ഹെല്‍മറ്റ് നിരസിച്ചു പോയതാണ്, സ്മാര്‍ട്ട് ഫോണിന് സ്ക്രാച് ഗാര്‍ഡ് വാങ്ങാന്‍. തലയ്ക്കായിരുന്നു പരിക്ക്.
അങ്ങനെ നാലോ അഞ്ചോ കേസുകള്‍..
എന്നാല്‍, ആംബുലന്‍സ് കാലിയായി പോകുമ്പോഴോ, രോഗികളുമായി പോകുമ്പോഴോ ബ്രൂണോ കരയാറില്ല. ഡെഡ്ബോഡി ഉണ്ടെങ്കില്‍ മാത്രം. അതുറപ്പിക്കാന്‍ പിന്നെയും നിരീക്ഷണം വേണ്ടി വന്നു. പല തവണ ശരിയാണ്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രുണോ ശാന്തനാണ്.
പിന്നെ, ചെയ്തത്, സാം ചേട്ടനെ കൂട്ടുപിടിക്കലാണ്.
"ചേട്ടാ, ആ CCTV ക്യാമറ ഒന്നു തിരിച്ചു വെക്കാമോ, ബ്രുണോയുടെ കൂടിനു നേരെ? ഗേറ്റ്നു നേരെയുള്ളതല്ല, രണ്ടാമത്തേത്..."
"എന്തിനാടീ....?!"
"അതു വൈകീട്ടു പറയാം...."
അങ്ങനെ അന്നു വൈകീട്ട് രണ്ടാമതൊരാള്‍ കൂടി കാര്യമറിഞ്ഞു. ക്യാമറ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, കാര്യമായൊന്നും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നുപോയി. സാം ചേട്ടനെയും കുറച്ച് ദിവസമായി കണ്ടില്ല. എവിടെപ്പോയോ എന്തോ? ഇക്കാര്യം മറന്നുതുടങ്ങിയിരുന്നു...
പപ്പക്ക് ഒന്നു ഫോണ്‍ ചെയ്തു നോക്കാം. RTI ആക്ടിവിസ്റ്റുകളു ടെ ഏതോ മീറ്റിങ്ങിനു പോയതാണ്. തലസ്ഥാനത്തെ ചില ഉന്നതന്‍മാരുള്‍പ്പെട്ട അഴിമതിക്കേസ് കുത്തിപ്പൊക്കാനുള്ള ശ്രമം.
"ആ, മോളേ, സ്റ്റേഷന്‍ അടുക്കാറായി ഒരു അര-മുക്കാല്‍ മണിക്കൂര്‍.ഓക്കെ "
"വരുമ്പോ കുറച്ച് ഫ്രൂട്ട്സു കൂടി വാങ്ങാന്‍ പറ മോളെ എല്ലാം തീരാറായി " മമ്മ, അടുക്കളയില്‍ നിന്ന് .
"ഫോണ്‍ വെച്ചു മമ്മാ..."
"ആ, വെയ്ക്കും. അറിയാം. അവനവനു പറയാനുള്ളതു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വെയ്ക്കാം"
"മമ്മാാ, ചിലപ്പോള്‍ കട്ടായതാവും, ട്രെയിനില്‍ അല്ലേ?"
"നീ അല്ലെങ്കിലും പപ്പയുടെ മോളല്ലേ?"
ഈ പരിഭവമൊക്കെ വെറുതെയാണ്, രണ്ടു പേരും തമ്മലുള്ള പൊരുത്തവും സ്വരച്ചേര്‍ച്ചയും അത്ഭുപ്പെടുത്തും.
പിന്നെ, ടീവിയിലേക്കു തിരിഞ്ഞു. കോമഡി സീന്‍ കണ്ടു രസിച്ചിരിക്കംമ്പോഴാണ് അകലെ നിന്നും ആമ്പുലന്‍സിന്റെ സൈറണ്‍. ഒപ്പം ബ്രൂണോയുടെയും.
"ഇന്നെന്താണാവോ?"
നഴ്സിംങ് സൂപ്രണ്ടിന് വീട്ടിലും ആവലാതി.
"ആരായാലും ആള്‍ പോയിക്കഴിഞ്ഞിരിക്കുന്നു"
"അതു നിനക്കെങ്ങനെയറിയാം,?! വെറുതെ വല്ലതും പറയരുത്" മമ്മ ദേഷ്യപ്പെട്ടു.
"മമ്മാ ഞാന്‍..."
സൈറണ്‍ അകന്നു പോകുന്നതോടൊപ്പം, ബ്രൂണോയുടെ കരച്ചില്‍ നേര്‍ത്തുവന്നു
*INTERMISSION*
https://www.facebook.com/photo.php?fbid=1190136010996790&set=pb.100000012060771.-2207520000.1466505138.&type=3&theater
Wednesday, 20 January 2016
സായാഹ്നത്തിലെ കാഴ്ചകള്‍
"...പിന്നെ, അപ്പച്ചാ, ഞങ്ങള്‍ തിരിച്ചു നാട്ടിലേക്ക് വരുന്നു....എന്നുവെച്ചാല്‍ ഇവിടം മതിയാക്കി വരുന്നൂന്ന്...."
"ആണോ മോളെ, തീരുമാനിച്ചോ?...എന്നേക്ക് വരും...? കൊച്ചുങ്ങളെ കാണാന്‍ കൊതിയായി..."
"പിന്നെ, അപ്പച്ചന്‍ അവിടെ തനിച്ച്... എത്രനാളാ ഇങ്ങനെ...നാട്ടില്‍ വന്ന് എന്തെങ്കിലും ബിസിനസ്സ് തുടങ്ങാനാ പുള്ളിക്കരന്റെ പ്ലാന്‍...ഇത്രയൊക്കെ സമ്പാദിച്ചതു മതി എന്നു ഞാനും പറഞ്ഞു..."
"എന്നാലും, രണ്ടുപേരും ജോലി വിട്ടിട്ടു വന്നാല്‍...പിന്നെ, കുട്ടികളെ ഇവിടത്തെ സ്കൂളില്‍ ഒക്കെ ചേര്‍ത്താല്‍ ശെരിയാവോ മോളെ...?"
"മനസ്സമാധനമില്ലാതെ എന്തുണ്ടാക്കിയെന്താ അപ്പച്ചാ...? അപ്പച്ചനവിടേം ഞങ്ങളിവിടേം ആയാല്‍ അതൊട്ട്ണ്ടാവൂല്യ...സ്കൂള്‍ ഒക്കെ അവര് അഡ്ജസ്റ്റ് ആയിക്കോളും...പിന്നെ, ക്രിസ്മസ് എവിടം വരെയായി അപ്പച്ചാ?..."
" ഇത്തവണ അമ്മച്ചിയില്ലല്ലോ മോളെ...അതോണ്ട് ഒന്നും ചെയ്യണ്ടാന്ന് വിചാരിച്ചിരിക്ക്യായിരുന്നു...പിന്നെ, ഒരുള്‍വിളി പോലെ, പുല്‍ക്കൂട്, എല്ലാം തനിയെ തയ്യാറാക്കി...ക്രിസ്മസ് സ്റ്റാറും റെഡി. ഇനീപ്പൊ കേക്ക് ഉണ്ടാക്കണം...കറന്റ് ഇന്നലെ പോയതാ...കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട് ഇനി എപ്പോഴാണാവോ വരവ്...?"
"കറന്റ് വേഗം വരാന്‍ ഞാനും പ്രാര്‍ത്ഥിക്കാം...എന്നാല്‍ ശരിയപ്പച്ചാ...നാളെ രാവിലെ വിളിക്കാം..."
"അല്ലാ മോളേ, കൊച്ചു മക്കളെവിടെ?..."
"അപ്പച്ചാ, ഞാന്‍ ഡ്യൂട്ടിയിലാ, ഇന്നു ഡേയാ.. നാളെ സംസാരിക്കാം...ഓക്കേ? ബൈ..."
"ഓക്കേ...ശരി മോളെ"
-ഈ മരുമകളോടൊപ്പം കഴിയാനുള്ള ഭാഗ്യം അവള്‍ക്കുണ്ടായില്ലല്ലോ...?
കല്യാണം കഴിഞ്ഞ് പത്താം ദിവസം മോനും ഭാര്യയും വിദേശത്തേക്ക് പറന്നു. പിന്നെ, ആണ്ടിലൊരിക്കല്‍ സ്കൂള്‍ അവധിക്ക് നാട്ടില്‍ വരും. അതു പെട്ടെന്നങ്ങു തീരും. അങ്ങോട്ട് കൊണ്ടുപോകാന്‍ അവര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പക്ഷേ, പോയില്ല...ഇനിയിപ്പോ ഈ വയസ്സു കാലത്ത്, അതും അവളില്ലാതെ...ഇല്ല.
അതു കൊണ്ടാവും അവരു തിരികെ വരാന്‍ തീരുമാനിച്ചത്...നന്നായി...
അവളില്ലാത്ത രണ്ടാമത്തെ ക്രിസ്മസ്....
എന്താഘോഷമായാലും എല്ലാ ഒരുക്കങ്ങള്‍ക്കും മുന്നില്‍ അവളുണ്ടാവും...ചടുലമായും അടുക്കോടെയും ചിട്ടയോടെയും എല്ലാം ചെയ്യും.
റിട്ടയര്‍മെന്റ്നു ശേഷം ശിഷ്ടജീവിതം നാട്ടിലാവമെന്നു വെച്ചു.
അവള്‍ക്ക് ആദ്യം ചെറിയ ഇഷ്ടക്കുറവ് ഉണ്ടായിരുന്നു:
"എല്ലാ ഞായറാഴ്ചയും മൗണ്ട് മേരീസ് ചര്‍ച്ചില്‍ പോകുന്നത് മുടങ്ങുമല്ലോ, എന്നോര്‍ക്കുമ്പോഴാ ഒരു...."
"അതിനെന്താ മേരിക്കുട്ടീ, മാതാവിന്‍റെ പള്ളി നാട്ടിലുമുണ്ടല്ലോ...?"
അങ്ങനെ ഒടുവില്‍ സമ്മതിച്ചു..
വീടും പുരയിടവും നേരത്തേ മകന്‍ വാങ്ങിയിട്ടിരുന്നു. എന്തും വിളയുന്ന മണ്ണ്..ഏതു കൊടും വേനലിലും വെള്ളത്തിനും ബുദ്ധിമുട്ടില്ല... ടൌണില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരെ.
ഞായറാഴ്ച ആവുമ്പോ മാത്രം ഒരു വിമ്മിഷ്ടം...
ഞായറാഴ്ചകളില്‍ ബാന്ദ്ര മൗണ്ട് മേരീസ് ചര്‍ച്ചില്‍ പോകുന്നത് മുടങ്ങാത്ത ഒരു ശീലമായിരുന്നല്ലോ.
ബാന്ദ്രയിലെ ജീവിതത്തില്‍ കാര്യമായ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. വിവാഹം കഴിഞ്ഞു ആറേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഏക മകന്‍ ഉണ്ടായത്. പിന്നെ, അവന്‍റെ വിദ്യാഭ്യാസം, വിവാഹം, നല്ല മരുമകളെ കിട്ടിയത്, വിദേശത്തു പോകാന്‍ അവസരം ലഭിച്ചത് ഇതെല്ലാം അവിടുത്തെ മാതാവിന്‍റെ അനുഗ്രഹമാണെന്ന് മേരിക്കുട്ടി ഉറച്ചു വിശ്വസിച്ചിരിന്നു.
-അതുപോലെ എത്രയെത്ര അത്ഭുതകഥകള്‍! അതും വിവിധ മതസ്ഥരുടെത്.
നാട്ടിലെത്തി അല്പം കൃഷിയും ഒക്കെയായി അങ്ങനെ അല്ലലില്ലാതെ ജീവിതം മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കാലം തെറ്റി വന്നൊരു മഴയും കാറ്റുമുള്ലൊരു രാത്രി കഴിഞ്ഞെത്തിയ പ്രഭാതത്തില്‍ പോട്ടിക്കിടന്ന കറന്റ് കമ്പിയില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് അവള്‍ പോയി.. മാതാവ് അവളെ തിരികെ വിളിച്ചു...അവിശ്വസനീയമായിരുന്നു ആ വേര്‍പാട്...നാല്പത്തഞ്ചു വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനു തിരശീല വീണോ? എന്തിനായിരുന്നു ഞങ്ങളെ വേര്‍പെടുത്തിയത്?
ചടങ്ങുകള്‍ക്ക് ശേഷം മോനും മരുമോളും മക്കളും തിരികെ പോയി. പിന്നെ കുറച്ചു നാള്‍ ചില ബന്ധുക്കള്‍ ഉണ്ടായിരുന്നു. പിന്നീടത് രാത്രിയില്‍ മാത്രമായി...അതും ആരെങ്കിലും ഒരാള്‍ .ആരും വേണ്ടെന്നു പറഞ്ഞതാണ്...മേരിക്കുട്ടി എപ്പോഴും ഒപ്പമുണ്ടല്ലോ...? കലപില വര്‍ത്തമാനം പറഞ്ഞോണ്ട്, ഇടയ്ക്കിടെ കുഞ്ഞു വഴക്കുകള്‍ കൂടി അതിലുപരി സ്നേഹം കൊണ്ടു വീര്‍പ്പു മുട്ടിക്കുന്ന മേരിക്കുട്ടി...
അവളുടെ സാമീപ്യം എപ്പോഴും അനുഭവപ്പെട്ടു. ഉണര്‍ന്നിരിക്കുമ്പോഴും ഉറക്കത്തിലും. ഇന്നലത്തെ സ്വപ്നത്തില്‍ പിരിയാന്‍ നേരം ഇന്നു വരാമെന്നും പറഞ്ഞു - ആദ്യമായിട്ടാണ് അങ്ങനെ ഒരു വാക്ക് പറച്ചില്‍...!! ഇതൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് ആരോടും പറയാനും പോയില്ല.
അവളുടെ മരണശേഷം ആത്മഹത്യ ചെയ്യണമെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല... ഭൌതിക ശരീരം മാത്രമാണ് ഇല്ലാതായത്. സത്യത്തില്‍ ഇങ്ങനെയാണോ മരണം? ഇതിനെ മരണമെന്ന് വിളിക്കാമോ? അതുകൊണ്ടു തന്നെയാണ് കൂടെ വരുന്നില്ലെന്ന് മോനോടും മരുമോളോടും തീര്‍ത്തു പറഞ്ഞത്.
ബന്ധുക്കള്‍ പലരും അത്ഭുതത്തോടെ അടക്കം പറയുന്നുണ്ടായിരുന്നു:
"ജോസഫ് ചേട്ടന് ഇതെന്തു പറ്റി? സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ? പഴയതുപോലെ തന്നെ!" -സ്വഭാവം മാറിയാലും ഇല്ലെങ്കിലും ആളുകള്‍ക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ കാണും.
കോളിംഗ് ബെല്‍ ശബ്ദിച്ചതു പോലെ...തോന്നിയതാവും...അല്ല പുറത്താരോ ഉണ്ടല്ലോ? ആരാണാവോ ഈ നേരത്ത്?
വാതില്‍ തുറന്നു നോക്കുമ്പോഴുണ്ട് വരാന്തയില്‍ ഒരു പെണ്‍കുട്ടി. പത്തിരുപത്തഞ്ചു വയസ്സു കാണും.
"ആരാ? എന്താ വേണ്ടത്?"
"പരാതി കൊടുത്തിരുന്നില്ലേ? ഇന്നലെ മുതല്‍ കറന്റ് ഇല്ലെന്നു ഇവിടന്നു വിളിച്ചു പറഞ്ഞില്ലേ? ഞാന്‍ KSEB-യില്‍ നിന്നാണ്..."
KSEB-യില്‍ നിന്ന് ഫീമെയില്‍ സ്റ്റാഫ്? അതും ലൈന്‍മാന്‍ ചെയ്യേണ്ട ജോലിക്ക്? മുംബയില്‍, MSEB-യിലൊ, BEST-ലൊ അങ്ങനെ ഉണ്ടായിരുന്നോ? ഓര്‍മ്മയില്‍ ഇല്ല.
"സംശയിക്കേണ്ട സര്‍, ഞാന്‍ പുതിയതായി ജോയിന്‍ ചെയ്തതാണ്. നാളെ ക്രിസ്മസ് ആയതുകൊണ്ട് ഫീല്‍ഡ് ഡ്യൂട്ടിക്ക് ഈ ഭാഗത്തേക്ക് ആളെ കിട്ടിയില്ല. അതുകൊണ്ടു വന്നതാണ്. ഇപ്പൊ ശര്യാക്കിത്തരാം"
"ഓ, അത് ശരി, വരൂ.. വലിയ കംപ്ലൈന്റ്റ് ഒന്നും കാണില്ല.. ഫ്യൂസ് പോയതാവും. വയറിംഗ് കുറച്ചു പഴയതാണ്. സര്‍ക്യുട്ട് ബ്രെയ്കര്‍ ഒന്നും ഇല്ല. മുന്‍പൊക്കെ തനിയെ ഇതെല്ലാം ചെയ്യുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരത്യാഹിതം ഉണ്ടായി. An unfortunate case of an electrocution. എനിക്കെന്‍റെ കൂട്ടുകാരിയെ നഷ്ടപ്പെട്ടു."
"സോറി സര്‍..."
"ഇറ്റ്‌സ് ഓക്കേ...ഇതാ ഇവിടെയാണ്..."
"ഇപ്പൊ ശര്യാക്കിത്തരാം..."
- ഇപ്പൊ ശര്യാക്കിത്തരാം. മേരിക്കുട്ടിക്ക് ഏറ്റവും ഇഷ്ടമായിരുന്ന ഒരു തമാശ സീന്‍ ആണിത്. ഇത് പോലെ എന്തെങ്കിലും കേടായത് നന്നാക്കുമ്പോഴോ മറ്റോ ഈ ഡയലോഗ് പതിവുള്ളതാണ്. ഉടനേ വരും ചിരിയോടൊപ്പം മറുപടി - "ഇങ്ങനെ എപ്പഴും എപ്പഴും പറയണ്ടാ...ശരിയാക്കിത്തന്നാ മതി!"
ഈ കുട്ടി ഇതു ശരിയാക്കുമ്പോഴേക്കും കേക്ക്നുള്ള ചേരുവകള്‍ എടുത്തു വെയ്ക്കാം.
മുന്തിരി വൈന്‍, ഉണങ്ങിയ കറുത്ത മുന്തിരി, ഇഞ്ചി ഉണക്കിയത്,
ഓറഞ്ച് തൊലി , ചെറുനാരങ്ങയുടെ തൊലി, ജാതിക്കാപ്പൊടി, ചെറുനാരങ്ങ നീര്, റം, പഞ്ചസാര കരിച്ചത്.
പിന്നെ, മൈദ, പഞ്ചസാര, ഉപ്പ്, തേന്‍, ബട്ടര്‍, ബേക്കിംഗ് സോഡ, മുട്ട എല്ലാം തയ്യാര്‍. പാത്രങ്ങളും അടുപ്പിച്ചു വെയ്ക്കാം. കറന്റ് വന്നാലുടനെ മിക്സ് ചെയ്തു തുടങ്ങാം, പിന്നെ, ബേക്കിംഗ്-
"സര്‍, ഒന്നു മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്യൂ..."
"ഓക്കെ...ദാ ഇപ്പൊ..."
ആഹാ, സര്‍വത്ര വെളിച്ചം...ക്രിസ്മസ് സ്റ്റാറിനും പുതുജീവന്‍!
"താങ്ക് യു"
"ഇതെന്താ അങ്കിള്‍, കേക്ക് ഉണ്ടാക്കാനുള്ള പുറപ്പാടാണോ?"
"അതെ, കുറച്ചു നേരം ഇരുന്നാല്‍ കഴിച്ചിട്ടു പോകാം..."
"ഓ, അതിനെന്താ, ഞാനും കൂടാം..."
....
....
"അങ്കിള്‍, ദാ, എല്ലാം മിക്സ് ചെയ്തു മൈക്രോവേവില്‍ വെച്ചു കഴിഞ്ഞു. ചൂട് സെറ്റ് ചെയ്തിട്ടുണ്ട്. ഇനി ഒരു ഒന്നര മണിക്കൂര്‍ കഴിഞ്ഞാല്‍ കേക്ക് റെഡി! എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ"
"അല്ല, കഴിച്ചിട്ടു പോയാല്‍ പോരെ...?"
"സോറി അങ്കിള്‍, കുറച്ച് തിരക്കുണ്ട്. പിന്നീടാവാം..."
"അല്ല, മോള്‍ടെ പേരു പറഞ്ഞില്ലല്ലോ?"
"റോസ്‌മേരി, എല്ലാരും മേരി എന്നു വിളിക്കും..."
.....
അങ്ങനെ, ക്രിസ്മസ് നന്നായി കഴിഞ്ഞു, കുറച്ചു ബന്ധുക്കളും മറ്റും മൊക്കെയായി ആഘോഷിച്ചു. പിന്നെ, മക്കളെയും കൊച്ചുമക്കളെയും ഒക്കെ വിളിച്ചു. ആശംസകള്‍ നേര്‍ന്നു
-ആ കുട്ടിയെ വിളിച്ച് ഒരു താങ്ക്സ് പറയേണ്ടതല്ലേ?. കേക്ക് കഴിച്ചവര്‍ക്കൊക്കെ ഇഷ്ടമായി. നന്നായിരുന്നു എന്നു പറയണം. അതെ, അത് ഇപ്പൊ തന്നെ ചെയ്തേക്കാം. അല്ലെങ്കില്‍ മറന്നു പോയാലോ?
"ഹലോ? KSEB ഓഫീസ് അല്ലേ?
"അതേലോ, ആരാ, എന്തു വേണം?"
"ആ റോസ്‌മേരിയെ ഒന്നു കിട്ടുമോ? പുതിയതായി ജോയിന്‍ ചെയ്ത കുട്ടിയാണ്. ഞാന്‍ ജോസഫ്, സ്കൂള്‍ കഴിഞ്ഞു നാലാമത്തെ വീട്"
"റോസ്‌മേരിയൊ? ഏതു റോസ്‌മേരി? സര്‍, അങ്ങനെയോരാളില്ലല്ലോ ഇവിടെ..."
"മേ..രി എന്ന പേരില്‍ ആരെങ്കിലും ഉണ്ടോ?"
"ഇല്ല സര്‍, ആ പേരില്‍ ആരും പുതിയതായി ചേര്‍ന്നിട്ടില്ല"
-ങേ?
ശബ്ദം തൊണ്ടയില്‍ കുരുങ്ങി. രോമകൂപങ്ങള്‍ എഴുന്നു നിന്നു.
ഫോണ്‍ താഴെ വെച്ചു, ജോസഫ് ഞെട്ടലോടെ തിരിഞ്ഞു എതിര്‍ ചുമരിലേക്കു നോക്കി!
മൗണ്ട് മേരി മാതാവിന്റെയും മേരിക്കുട്ടിയുടെയും ചിത്രങ്ങള്‍. മുന്നില്‍ താഴെ മെഴുകുതിരികള്‍ നിറഞ്ഞ ശോഭയോടെ കത്തുന്നു.
ഒരു നിറകണ്‍ ചിരിയോടെ, ആ ചിത്രങ്ങളിലേക്ക് നോക്കി അയാള്‍ പതുക്കെ ചോദിച്ചു:
"- നിങ്ങളിലാരായിരുന്നു അത്...?"
*****
https://www.facebook.com/photo.php?fbid=1128719720471753&set=pb.100000012060771.-2207520000.1466505861.&type=3&theater
Monday, 4 January 2016
ദൈവത്തിന്‍റെ വികൃതികള്‍:
ദൈവത്തിന്‍റെ വികൃതികള്‍:
ഇത്രയും രൂപ ഒപ്പിക്കാന്‍ ശരിക്കും കഷ്ടപ്പെട്ടു. ഒടുവില്‍ ആകെയുണ്ടായിരുന്ന സ്വര്‍ണം പോലും പണയം വെക്കേണ്ടി വന്നു..
എന്നിട്ടും തികഞ്ഞില്ലല്ലോ? ആരോടെങ്കിലും കടം വാങ്ങിയിട്ടായാലും മോന്‍റെ ഫീസിന്‍റെ കാര്യം ശരിയാക്കണം...
രാവിലെ അവനോടൊപ്പം ഇന്‍ഡ്യന്‍ മാരിടൈം യുനിവേഴ്സിറ്റി ഹാജി ബന്ദര്‍ ക്യാമ്പസില്‍ പോയി ഫീസിന്‍റെ തുല്യമായ തുകക്കുള്ള ചെക്ക് സബ്മിറ്റ് ചെയ്യുമ്പോഴും ചിന്തകള്‍ അലട്ടിക്കൊണ്ടിരുന്നു.
ചെക്ക് ഡ്യൂ ഡേറ്റ് ആവാന്‍ ഇനിയും ഒരു ദിവസം കൂടിയുണ്ട്.
ഫീസിനുള്ള പൈസ ഡെപൊസിറ്റ് ചെയ്യാനും മറ്റും കുറച്ചു ദിവസം മുമ്പും ബാങ്കില്‍ പോയിരുന്നു.
അവിടെയും ഇവിടെയും പല അക്കൌണ്ടുകളിലായി അല്ലറ ചില്ലറ പൈസ എല്ലാം ഒരു വിധം സൊരുക്കൂട്ടി.
പിന്നെ, പഴയ ഡെബിറ്റ് കാര്‍ഡ് ഇടക്കൊക്കെ പണി മുടക്കും. മാറ്റി പുതിയതൊരെണ്ണം എടുക്കാനുള്ള അപേക്ഷ , പിന്നെ, ചെക്ക് ബുക്കിന് അപേക്ഷ, അങ്ങനെ ചില്ലറ കാര്യങ്ങള്‍.
കുറെ ദിവസമായി പിന്നെയാകട്ടെ എന്നു വിചാരിച്ചു നീട്ടി വെച്ചിരുന്നതാണ്. ഫീസിന്‍റെ അത്യാവശ്യം വന്നത് കൊണ്ട് എല്ലാം നടന്നു.
പക്ഷെ പാസ് ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ മറന്നു പോയി. അതോണ്ട് ഇന്നും വരേണ്ടി വന്നു. പക്ഷെ, ആവശ്യത്തിനുള്ള പൈസ ഇനിയും ആയിട്ടില്ല.
ആ ദേശ്പാണ്ടെ ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന് പറഞ്ഞ തുക, ഇതുവരെ ക്രെഡിറ്റ് ആയില്ല - എന്താവുമോ എന്തോ? ഇനിയും ഇരുപതിനായിരം രൂപയുടെ കുറവുണ്ട്...
സാലറി ക്രെഡിറ്റ് ആവാന്‍ ഇനിയും മൂന്നു ദിവസം കൂടി കഴിയണം.
ചെക്ക് ബൌണ്‍സ് ആവുമോ? ഇനി വേറെ ആരോടെങ്കിലും ചോദിച്ചാലോ? ആരോടു ചോദിക്കും? ആകെ ടെന്‍ഷന്‍. ഹേ! ഭഗവാന്‍!
ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇതുവരെ ആക്ടിവേറ്റു ചെയ്തിട്ടില്ല. എങ്കില്‍ ഇതൊക്കെ തനിയെ ചെയ്യാമായിരുന്നു. പല തവണ തുനിഞ്ഞതാണ് പക്ഷെ, എന്തോ ഒരു ഭയം, സുരക്ഷിതമല്ലെന്ന തോന്നല്‍... ദിവസേനയെന്നോണം വായിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകഥകള്‍ ആശങ്ക ശരി വെക്കുന്നതാണ്.
പിന്നെ, ഈയിടെയായി സമയവും തീരെ ശരിയല്ല.
അല്ലെങ്കില്‍ ഇന്നലെ രാവിലെ സസുര്‍ജി കുളിമുറിയില്‍ വീഴേണ്ട വല്ല കാര്യവുമുണ്ടോ? കാല്‍മുട്ടിന് പൊട്ടലുണ്ട്. .. എക്സ് റെ-യില്‍ താടിയെല്ലിനും ചെറിയ ഹെയര്‍ ലൈന്‍ ഫ്രാക്ചര്‍.. ഒരു ബൈപാസ് കഴിഞ്ഞയാളാണ്.
ഡെയിലി ഹോസ്പിറ്റല്‍ ട്രിപ്പ് നുള്ള വകയായി. ഇനി എത്ര ദിവസം വേണ്ടിവരുമോ എന്തോ? രാവിലെ അവര്‍ രണ്ടു പേരും അടുക്കളയിലുണ്ടെങ്കില്‍ ഒരു സമാധാനമുണ്ടായിരുന്നു...മോളെയും സ്കൂളില്‍ പറഞ്ഞയക്കണ്ടേ...?
ഇനി എന്നാണ് ഒരു സമാധാനം...
-അദ്ദേഹമുണ്ടായിരുന്നെങ്കില്‍...
ഒറ്റയ്ക്ക് പൊരുതി തളര്‍ന്നു പോവുമോ?
ജമ്നലാല്‍ ബജാജ് റോഡിലെ ബാങ്ക് ബ്രാഞ്ചില്‍ നിന്നും വീര്‍നരിമാന്‍ റോഡിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. പക്ഷെ ടാക്സി പിടിച്ചു.
രാവിലെ ഹോസ്പിറ്റലില്‍ കയറേണ്ടത് കൊണ്ട് ഹാഫ് ഡേ ലീവ് ആയി. ഹാഫ് ഡേ പറഞ്ഞിട്ടു സമയത്തിനെത്തിയില്ലെങ്കില്‍ പലരുടെയും മുഖം കാണേണ്ടി വരും.
ചര്‍ച്ച് ഗേറ്റ്, വീര്‍നരിമാന്‍ റോഡിലെ ഇണ്ടസ്ട്രിയല്‍ അഷുറന്‍സ് ബില്‍ഡിംഗ് ലെ ഈ ഓഫീസ് പഴയ മാതൃകയിലുള്ളതാണ്. പഴയ മോഡല്‍ ഫര്‍ണിച്ചര്‍, വാതിലുകള്‍, ജനല്‍, ഫാന്‍, സ്വിച്ചുകള്‍ എല്ലാം... താരതമ്യേന പുതിയതെന്നു പറയാന്‍ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ മാത്രം.
ഓഫിസിന്‍റെ പടി കടന്നു ക്യാബിനില്‍ എത്തുമ്പോഴേക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു. എല്ലാവരും ഇരുന്നു കഴിഞ്ഞു.
ബാഗില്‍ നിന്നും വേഗം ലഞ്ച് ബോക്സ് എടുത്തു ഓടി അവരോടൊപ്പം ഇരിക്കാന്‍ തുടങ്ങിയതേയുള്ളൂ...
"മാം, ആപ്കാ ഫോണ്‍...." പ്യൂണ്‍ ചവാന്‍ വിളിച്ചു പറഞ്ഞു
ആരാണ്, ഈ നേരത്ത്.... ?! ഹോസ്പിറ്റലില്‍ നിന്നെങ്ങാനും...
"ഹലോ"
"ഇത് ഭാഗ്യശ്രീ സിംഗ് രാത്തോര്‍ ആണോ?"
"അതെ.."
"താങ്കള്‍ പുതിയ ഡെബിറ്റ് കാര്‍ഡ്-ന് അപ്ലൈ ചെയ്തിരുന്നില്ലേ..? ഞാന്‍ സന്ദീപ് ശര്‍മ, ബാങ്കില്‍ നിന്നാണ്..."
"ഉവ്വ്, ശരിയാണ്"
"താങ്കളുടെ ഡെബിറ്റ് കാര്‍ഡ് ഇന്നു തന്നെ കൊറിയര്‍ ചെയ്യുന്നതാണ്. പിന്‍ നമ്പര്‍ ബാങ്കില്‍ നിന്നും നേരിട്ട് കളക്റ്റ് ചെയ്യണം. ഒരു കാരണവശാലും പിന്‍ ഡിസ്ക്ലോസ് ചെയ്യരുത്."
"ഒക്കെ..."
"ഇനി പറയുന്ന KYC വിവരങ്ങള്‍ വേരിഫൈ ചെയ്യാന്‍ സഹകരിച്ചാലും..."
....
....
....
"ഓക്കേ, എല്ലാം ശരിയാണ്.."
"താങ്ക് യു, മാം... പിന്നെ,ഒരു കാരണവശാലും താങ്കളുടെ പിന്‍ ഡിസ്ക്ലോസ് ചെയ്യരുത്...ഒരു കാര്യം കൂടി...താങ്കളുടെ പഴയ ഡെബിറ്റ് കാര്‍ഡ്-ലുള്ള മുഴുവന്‍ റീവാര്‍ഡ് പോയിന്റ്സ് എല്ലാം പുതിയ കാര്‍ഡിലേക്ക് മാറ്റുന്നതായിരിക്കും, കൂടാതെ 7500 പോയിന്റ്സ് ബോണസ്സ് ആയി ലഭിക്കും...പ്ലീസ് ഗിവ് യുവര്‍ ഓള്‍ഡ് കാര്‍ഡ് ഡീറ്റയില്‍സ് ടൂ... കൂടാതെ, ഈ വേരിഫികേഷന് ശേഷം താങ്കള്‍ക്ക് മൂന്നു സിക്സ് ഡിജിറ്റ് നുമെറിക് കോഡ്‌സ് SMS ആയി വരും...അത് കൂടി വാലിഡേറ്റ് ചെയ്യാന്‍ ദയവായി സഹകരിച്ചാലും.
....
....
" വാലിഡേഷന്‍ കഴിഞ്ഞല്ലോ? ഇനി എന്തെങ്കിലും...എനിക്ക് കുറച്ചു തിരക്കുണ്ട്..."
- എല്ലാരും ലഞ്ച് കഴിഞ്ഞു എഴുന്നേറ്റു...ഇവിടെ തുടങ്ങിയിട്ട് പോലുമില്ല...രണ്ടരക്ക് മീറ്റിംഗ് ഉള്ളതാ....
"ഇല്ല മാം, താങ്ക് യു, പിന്നെ, എന്താവശ്യമുണ്ടെങ്കിലും ഈ നമ്പറില്‍ വിളിച്ചാല്‍ മതി... ഒരു കാരണവശാലും താങ്കളുടെ പിന്‍ ഡിസ്ക്ലോസ് ചെയ്യരുത്...ഓക്കേ, താങ്ക് യു, ബൈ"
പിന്നെ, മീറ്റിംഗ് കഴിഞ്ഞാണ് ഫോണ്‍ ചെക്ക് ചെയ്യുന്നത്...
ഞെട്ടിപ്പോയി...പതിനായിരം രൂപ പിന്‍വലിക്കപ്പെട്ടിരിക്കുന്നു...ഒരു മുന്‍നിര ഇ-കൊമേഴ്സ് കമ്പനി യിലേക്ക് ആണ് ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്...
ഹേ, ഭഗവാന്‍, ഫീസടക്കാനുള്ള പൈസ ഒപ്പിക്കാന്‍ കഷ്ടപ്പെടുന്നതി നിടയിലാണ് ഇടിത്തീ പോലെ ഇതും...
-ബാങ്ക്ക സ്റ്റമര്‍ കെയറില്‍ വിളിച്ച് അക്കൗണ്ട് ഫ്രീസ് ചെയ്യിക്കണോ?
-അപ്പോള്‍ നാളത്തെ ചെക്കിന്റെ കാര്യം...?
-അങ്ങനെ ചെയ്തില്ലെങ്കില്‍ ഇനിയും പൈസ നഷ്ടപ്പെടാന്‍ സാധ്യതയില്ലേ?
-അതോ, സൈബര്‍ സെല്ലില്‍ പരാതി കൊടുക്കണോ?
തല കറങ്ങുന്നതു പോലെ...
****
ഇന്നത്തെ കാര്യം കുശാല്‍! മൂന്ന് ഇരകളാണ് വീണു കിട്ടിയിരിക്കുന്നത് എല്ലാം കൂടി Rs.30,000/- പോക്കറ്റില്‍!
പക്ഷെ ഒരബദ്ധം പറ്റി...അവസാനം സംസാരിച്ച സ്ത്രീയോട് യഥാര്‍ത്ഥ പേര് തന്നെ പറഞ്ഞു പോയി... ആ കുഴപ്പമില്ല... ഡല്‍ഹിയില്‍ നിന്നുള്ള കോള്‍ ആണെന്നാണല്ലോ പറഞ്ഞത്.. അപ്പൊ പ്രശ്നമൊന്നും ഉണ്ടാവില്ല...സാരമില്ല. പാവം ഡല്‍ഹിയില്‍ അന്വേഷിച്ചോളും
വേഗം 'ദി ബോംബെ ബ്രോങ്ക്സ്'- ലെത്തണം. ഇത് രണ്ടു സ്മോള്‍ അടിച്ചു തന്നെ ആഘോഷിക്കണം.
ബുലാഭായ് ദേശായി മാര്‍ഗിലേക്ക് മിന്നിച്ചു വിടാം...
****
"ഹേ, കാക്കാ, ചലോ, ബ്രീച് കാന്‍ഡി ഹോസ്പിറ്റല്‍...ജല്‍ദി"
-എന്നാലും എന്തൊരു കഷ്ടമാണ്... ഒരു വശത്ത് പൈസ ഒപ്പിക്കാന്‍ പെടാപ്പാട് പെടുന്നു...അതിനിടയില്‍ ഇങ്ങനെ ഒരു...എന്താ പറയ്യാ...
ഈ ടെന്‍ഷന്‍ കാരണം ആഫോണ്‍ കോളില്‍ ശരിക്കുംശ്രദ്ധിക്കാന്‍കഴിഞ്ഞില്ല, അതാണ്‌പറ്റിപ്പോയത്.
വെറുതെ പരിശോധിക്കട്ടെ എന്നു പറയുന്നതല്ലാതെ ഈ ബാങ്ക് കസ്റ്റമര്‍ കെയര്‍, സൈബര്‍ സെല്‍ ഒക്കെ കാര്യമായി എന്തെങ്കിലും ചെയ്യുമോ?
എന്തെങ്കിലും ചെയ്യട്ടെ...തല ഇപ്പൊ പൊട്ടിത്തെറിക്കും...അത്രയ്ക്ക് ടെന്‍ഷന്‍.
ആശുപത്രിയിലെ കാര്യം എന്തായോ എന്തോ?
ഒന്നു വിളിച്ചു നോക്കാം...
"ഹലോ, മമ്മീ...എങ്ങനെയുണ്ട് പപ്പയ്ക്ക്?"
"ഹി ഈസ് ഫൈന്‍ മോളെ...റിലാക്സ്...ഇപ്പൊ പ്രഷര്‍ ഷുഗര്‍ എല്ലാം വീണ്ടും ചെക്ക് ചെയ്തു...നോതിംഗ് ടൂ വറി.. ഡോക്ടര്‍ ആറു മണിക്കേ വരൂ..."
"ശരി അപ്പോഴേക്കും ഞാനെത്താം...മമ്മീ, ബൈ"
അപ്പൊ നാളത്തെ ചെക്കിന്റെ കാര്യം....വീണ്ടും കറങ്ങിത്തിരിഞ്ഞ് അതിലേക്കു തന്നെ!...ചിന്തകളെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്തോറും അവ തിക്കിത്തിരക്കി കയറിവരും...
"ഹേ, കാക്കാ, യെ കോന്‍സി രാസ്താ ഹേ?"
"ബുലാഭായ് ദേശായി മാര്‍ഗ് സിര്‍ഫ് ഏക് കിലോമീറ്റര്‍ ആഗേ ഹേ, മാഡം" -വഴി തെറ്റിയിട്ടില്ല.
വഴി നീളെ റോഡിലേക്ക് നീണ്ടുനില്‍ക്കുന്ന ഫ്ലക്സ്-കളും ഹോര്‍ഡിംങ്ങുകളും ഡ്രൈവറുടെ കാഴ്ചയെ തടസ്സപ്പെടുത്തില്ലേ?
പെട്ടെന്നാണ് എതിരെ നിയന്ത്രണമില്ലാതെ പാഞ്ഞു വരുന്ന ബൈക്ക് ശ്രദ്ധയില്‍ പെട്ടത്
"ഏയ് കാക്ക, സ്റ്റോപ്പ്,..."
പക്ഷെ, ഡ്രൈവര്‍ കാക്കയ്ക്ക് ഒന്നും ചെയ്യാനാവുന്നതിന് മുന്‍പേ അപകടം നടന്നു കഴിഞ്ഞിരുന്നു...
-എന്തൊരു കഷ്ടമാണിത്....
റോഡില്‍ ചോരയില്‍ കുളിച്ച് ബൈക്ക് യാത്രക്കാരന്‍...
"കാക്ക, ഒന്നു സഹായിക്കൂ... ഇയാളെ വേഗം ആശുപത്രിയില്‍ എത്തിക്കണം..."
"അത്, മാഡം,,പിന്നെ,..."
"ഒന്നും പറയണ്ട, ഒന്നും ആലോചിക്കാനുമില്ല..."
ബൈക്ക് യാത്രക്കാരന് അനക്കമില്ല, ചെറിയ ഞെരക്കം മാത്രം. കുഴഞ്ഞോ?
വേഗം രണ്ടു പേരും കൂടി താങ്ങിയെടുത്ത് കാറില്‍ കിടത്തി ഹോസ്പിറ്റലില്‍ എത്തിച്ചു....വെളുത്ത സാരിയില്‍ അവിടവിടെയായി ചുവപ്പു രാശി പടര്‍ന്നിരിക്കുന്നു....
അത്യാഹിത വാര്‍ഡിലേക്ക് കൊണ്ട് പോകുമ്പോഴേക്കും പേപ്പേഴ്സ് എല്ലാം ഫില്‍ ചെയ്തു കൊടുത്തു.
രാത്രി രണ്ടാം നിലയിലുള്ള റൂം നമ്പര്‍ 202-ല്‍ ഇന്‍-ലോസിനോടു സംസാരിച്ചിരിക്കുമ്പോഴാണ് ഫോണ്‍:
"ഹലോ, ഇത് എമര്‍ജന്‍സി വാര്‍ഡില്‍ നിന്നാണ്...നിങ്ങളുടെ പേഷ്യന്റ്നു ബോധം തെളിഞ്ഞു...."
"എന്‍റെ പേഷ്യന്റ്നടുത്താണ് ഞാനിപ്പോള്‍..."
" അതല്ല, മാം, ഒരു ആക്സിടെന്റ് കേസ്... അയാള്‍ക്ക് നിങ്ങളെ കാണണമെന്നു പറയുന്നു...."
"സീ, അയാള്‍ എന്‍റെ ആരുമല്ല...ഇതു തികച്ചും യാതൃശ്ചികമായി സംഭവിച്ചതാണ്..."
"എന്നാലും, ഒന്നു വന്നിട്ട് പൊയ്ക്കോളൂ...ഒരു അഞ്ചു മിനിറ്റ്..."
ചെന്നു നോക്കുമ്പോള്‍ തലയിലും കയ്യിലും കാലിലുമെല്ലാം പ്ലാസ്സ്റ്റര്‍, ബാന്‍ഡേജ് എല്ലാമുണ്ട്...
-ഇത്ര പെട്ടെന്ന് ബോധം തെളിഞ്ഞോ?
"ഉവ്വ്..."
-മനസ്സു വായിച്ചിട്ടെന്ന പോലെ അയാള്‍ മറുപടി പറഞ്ഞു.
"മാഡത്തിന്റെ പേര് ഭാഗ്യശ്രീ എന്നല്ലേ?"
" ഭാഗ്യശ്രീ സിംഗ് രാത്തോര്‍"
"ഇന്നുച്ചയ്ക്ക് നിങ്ങളെ ഫോണ്‍ ചെയ്തത് ഞാനാണ്... നിങ്ങളുടെ അക്കൗണ്ട്-ല്‍ നിന്നും പതിനായിരം രൂപ ഞാനാണ് മോഷ്ടിച്ചത്...അതാഘോഷിക്കാന്‍ വേണ്ടി മദ്യപിച്ചു....തിരിച്ചു വരുന്ന വഴി ഏതോ കാറില്‍ ഇടിച്ചു...നിങ്ങള്‍ എന്‍റെ ജീവന്‍ രെക്ഷിച്ചു...ഇല്ലെങ്കില്‍ ചോര വാര്‍ന്നു ഞാന്‍ ചത്തു പോയേനെ...ഒരു പാടു നന്ദിയുണ്ട്...ദൈവം തന്ന ശിക്ഷയായിരിക്കും."
ഏതോ കാറില്‍ അല്ല, ഞാന്‍ വന്ന കാറില്‍ തന്നെയാണ് ഇടിച്ചത് എന്നു പറയണമെന്നുണ്ടായിരുന്നു...പക്ഷെ പറഞ്ഞത് ഇങ്ങനെയാണ്
"സാരമില്ല...നിങ്ങള്‍ വിശ്രമിക്കൂ...പിന്നെ സംസാരിക്കാം..."
-ഒരു നിമിഷത്തേക്ക് പ്രാരാബ്ധങ്ങള്‍ മറന്നു പോയോ?
-ഇല്ല, കുറ്റസമ്മതം നടത്തുന്നവനോട് സഹാനുഭൂതിയല്ലേ വേണ്ടത്?
"അല്ല, ആ പൈസ ഇതാ ഈ കവറില്‍ ഉണ്ട്... ദയവായി സ്വീകരിക്കണം...."
വേണോ, വേണ്ടയോ?
ചെക്ക് നാളെ ഡ്യൂ ഡേറ്റ് ആണ്...അധികം ആലോചിക്കാനില്ല...തന്‍റെ തന്നെ പൈസ മോഷ്ടാവ് തിരിച്ചു തരുന്നു....അതിലെന്താ ഇത്ര ആലോചിക്കാന്‍...
-പക്ഷെ ഇയാളുടെ ആശുപത്രി ചിലവുകള്‍...
ഒടുവില്‍ പറഞ്ഞു "ശരി"
നിസ്സംഗ ഭാവത്തോടെ ആ കവര്‍ വാങ്ങി ബാഗില്‍ വെച്ചു, തിരിച്ചു നടന്നു... ഒന്നും പറയാന്‍ തോന്നിയില്ല...
രാത്രിയില്‍ ചിന്തകളുടെ ഘോഷയാത്ര....എപ്പോഴാണ് ഒന്നു കണ്ണടച്ചത്..?
പിറ്റേ ദിവസം, രാവിലെയും ബ്രേക്ക്ഫാസ്റ്റും ലഞ്ച്-ഉം കൊണ്ട് ഹോസ്പിറ്റല്‍-ന്‍റെ രണ്ടാം നിലയിലുള്ള റൂം നമ്പര്‍ 202-ല്‍ എത്തി.
യാതൃശ്ചികമായാണ് അയാള്‍ തന്ന കവര്‍ എണ്ണി നോക്കാന്‍ തോന്നിയത് - മുപ്പതിനായിരം രൂപ!!!!
പെട്ടെന്ന് മനസ്സില്‍ തോന്നിയത് ഇങ്ങനെയാണ് - മോന്‍റെ ഫീസടക്കാന്‍ ഈ തുക കൃത്യം മതിയാകും.
പക്ഷെ, ഈ പണം തന്‍റെതല്ല...അയാളുടെതോ, അല്ലെങ്കില്‍ ആരെയെങ്കിലും തട്ടിച്ചതോ ആയിരിക്കും... എന്തായാലും തിരിച്ചു കൊടുത്തേക്കാം..
അയാളെ തലേ ദിവസം കണ്ട സ്ഥലത്തേക്ക് ഓടുകയായിരുന്നു.
" വണ്‍ മിസ്റ്റര്‍, സന്ദീപ്, സന്ദീപ് ശര്‍മ?"
"അയാള്‍ ഇന്നലെ രാത്രി തന്നെ, നിര്‍ബന്ധമായി ഡിസ്ചാര്‍ജ് വാങ്ങി പോയല്ലോ?
"പോയോ"
നഴ്സിന്റെ മറുപടി അത്ഭുതപ്പെടുത്തി.
നിര്‍വികാരമായി തിരിഞ്ഞു നടക്കനൊരുങ്ങോമ്പോള്‍ ചുവരിലെ ഭഗവത്‌ഗീത വചനത്തില്‍ കണ്ണുകളുടക്കി:
"സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്.
ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്.
നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് എന്തിനു ദു:ഖിക്കുന്നു?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെനിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ അതു മറ്റാരുടേതോ ആകും.
മാറ്റം പ്രകൃതിനിയമമാണ്..."
******
https://www.facebook.com/photo.php?fbid=1120040651339660&set=pb.100000012060771.-2207520000.1466505861.&type=3&theater
Subscribe to:
Posts (Atom)






